തിരുവനന്തപുരം: മതരാഷ്‌ട്രമാണ് ലക്ഷ്യമെന്ന് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അത് ഉന്നയിച്ച വ്യക്തികൾക്കെതിരെ മെക് 7 എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തതെന്ന് ശ്രീജിത് പണിക്കർ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെ ഈ കൂട്ടായ്മക്കെതിരെ ഗൗരവവും ഗുരുതരവുമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദത്തിന് മറ പിടിക്കുകയാണെന്നും നിരോധിത തീവ്രവാദ സംഘടനകളുടെ റീലോഞ്ചാണ് ലക്ഷ്യമിടുന്നതെന്നും ഉൾപ്പെടെയുളള ആരോപണങ്ങളാണ് ഉയർന്നത്.
ആരോഗ്യ കൂട്ടായ്മ എന്ന നിലയിൽ അവരെ സംശയത്തിൽ നിർത്തുന്നതും വളരെ മോശമാക്കുന്നതുമാണ് ഈ ആരോപണങ്ങൾ. അതിൽ നിന്ന് പുറത്തുകടക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ട്. അത് എന്തുകൊണ്ടാണ് ചെയ്യാത്തതെന്ന് ശ്രീജിത് പണിക്കർ ചോദിച്ചു. ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് മെക് 7 ന് പിന്നിലുളളവർ വ്യവസ്ഥാപിതമായ മാർഗത്തിൽ ഇത്തരം ആരോപണങ്ങൾക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകാത്തത് എന്ന ചോദ്യമുണ്ടെന്ന് ശ്രീജിത് പണിക്കർ ചൂണ്ടിക്കാട്ടി. ഒരു കൂട്ടായ്മ സദുദ്ദേശപരമാണെങ്കിൽ അവർ അത് ചെയ്യേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ആരോപണങ്ങളിൽ നിന്നും ക്ലിയർ ആയി പുറത്തുവരിക എന്ന ഉത്തരവാദിത്വം അവർക്കുണ്ട്. അവരുടെ പ്രവർത്തനത്തിൽ കുഴപ്പമില്ലെങ്കിൽ കൂടുതൽ പേർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അതിന് എന്തുകൊണ്ടാണ് അവർ തുനിയാത്തതെന്നും. ആരോപണങ്ങളിൽ അന്വേഷണം നടത്തി പൊതുസമൂഹത്തിന്റെ സംശയം ദുരീകരിക്കാൻ സർക്കാർ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും ശ്രീജിത് പണിക്കർ ചോദിച്ചു.
സാധാരണ രീതിയിൽ ആരും സംശയിക്കേണ്ടതില്ലാത്ത വ്യായാമ കൂട്ടായ്മയെക്കുറിച്ച് മതരാഷ്‌ട്രവാദം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ ഉന്നയിക്കുമ്പോൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അന്വേഷിക്കാനുളള ഉത്തരവാദിത്വം നമ്മുടെ നാട്ടിലെ പൊലീസിനും സർക്കാരിനും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി. മോഹനനോട് അങ്ങനൊരു പ്രസ്താവന നടത്താനുളള സാഹചര്യം എന്താണെന്ന് അന്വേഷിക്കണമായിരുന്നു. അദ്ദേഹത്തിന് ലഭിച്ച വിവരങ്ങൾ എന്താണെന്ന് തിരക്കണമായിരുന്നു. ഇതൊന്നും ചെയ്തിട്ടില്ലെന്ന് ശ്രീജിത് പണിക്കർ പറഞ്ഞു.















