തൃശൂർ: സഹകരണ മേഖലയെ രക്ഷിക്കാനോ ശുദ്ധീകരിക്കാനോ ഉളള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീൻ ബാബുവിന്റെ കേസ് തേച്ചുമായ്‌ക്കാൻ നടന്നതു പേലുള്ള ശ്രമമാണ് ഇപ്പോൾ കട്ടപ്പനയിലും നടക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിലെ കൊള്ളയിലും അഴിമതിയിലും ഉൾപ്പെട്ടിരിക്കുന്നത് ഉന്നതരായ പാർട്ടി നേതാക്കളാണ്. അതുകൊണ്ടാണ് സർക്കാർ ശുദ്ധീകരണ നടപടികൾക്ക് തുനിയാത്തത്. സഹകരണ മേഖലയെ ശുദ്ധീകരിക്കാൻ കേന്ദ്രസർക്കാർ സഹകരണ നിയമത്തിൽ വലിയ ഭേദഗതി വരുത്തി. പുതിയ മന്ത്രാലയം രൂപീകരിച്ച് സുതാര്യതയും സത്യസന്ധതയും സഹകാരികൾക്ക് കൂടുതൽ പ്രയോജനവും ഉറപ്പുവരുത്തുന്ന നിയമങ്ങൾ കൊണ്ടുവന്നപ്പോൾ കേരളം മാത്രമാണ് അതിനെ എതിർത്തതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എൽഡിഎഫും യുഡിഎഫും കേന്ദ്രസർക്കാർ സഹകരണ മേഖലയുടെ കഴുത്ത് ഞെരിച്ചു കൊല്ലുന്നുവെന്ന വ്യാജ പ്രചാരണം നടത്തി. കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് വ്യാപാരിയായ സാബു ജീവനൊടുക്കിയ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിൽ സഹകരണ മേഖലയിലെ ഇത്തരം പ്രവണതകൾക്കെതിരായ പ്രതിഷേധം ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കരുവന്നൂർ മോഡൽ സമരവും മാവേലിക്കര മോഡൽ സമരവുമൊക്കെ സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. സഹകാരികളെ രക്ഷിക്കാനും സഹകരണ മേഖലയെ ശുദ്ധീകരിക്കാനും സഹകരണ പ്രസ്ഥാനങ്ങളുടെ നിലനിൽപ് ചോദ്യം ചെയ്യപ്പെടാതിരിക്കാനുമാണ് ബിജെപിയുടെ പരിശ്രമമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈ പ്രശ്‌നങ്ങളെല്ലാം കേരളത്തിലെ സഹകരണ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.














