മാർക്കോയിൽ ഉണ്ണി മുകുന്ദനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് അഭിമന്യു തിലകൻ. ഉണ്ണി മുകുന്ദന്റെ വർക്കൗട്ട് കണ്ട് പലപ്പോഴും താൻ അമ്പരന്ന് നിന്നിട്ടുണ്ടെന്നും ചിലപ്പോൾ അസൂയ തോന്നാറുണ്ടെന്നും അഭിമന്യു പറഞ്ഞു. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നായകൻ മാർക്കോയെ പോലെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാവുകയാണ് വില്ലൻ റസലും.
നടൻ തിലകന്റെ ചെറുമകനും ഷമ്മി തിലകന്റെ മകനുമാണ് അഭിമന്യു തിലകൻ. അരങ്ങേറ്റ ചിത്രത്തിൽ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അഭിമന്യു തിലകൻ. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദനെ കുറിച്ച് താരം തുറന്നുപറയുന്നത്.
“ഈ മനുഷ്യന് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നതെന്ന് ആലോചിച്ച് പലപ്പോഴും ഞാൻ അസൂയപ്പെട്ടിട്ടുണ്ട്. ഡയറ്റാണെങ്കിലും വർക്കൗട്ട് ആണെങ്കിലും എല്ലാം കൃത്യമാണ്. വളരെ ആത്മാർത്ഥതയോടെയാണ് ചെയ്യുന്നത്. ലൊക്കേഷനിൽ പലരുടെയും പിറന്നാളിന് കേക്കൊക്കെ മുറിക്കാറുണ്ട്. ഞാനൊക്കെ ഒളിച്ചുപോയി നിന്ന് കേക്ക് കഴിക്കും. പക്ഷേ, രുചി നോക്കാൻ പോലും അദ്ദേഹം കഴിക്കാറില്ല”.
“മാർക്കോയിലെ ക്ലൈമാക്സ് സീനിന് വേണ്ടി ശരീരം കുറച്ചുകൂടി ഫിറ്റാക്കിയിരുന്നു. ദുബായിലൊക്കെ പോയാണ് വർക്കൗട്ട് ചെയ്തത്. വർക്കൗട്ട് ചെയ്യുമ്പോൾ ഞാനും എന്റെ ട്രെയിനറും കൂടി വായും പൊളിച്ച് നോക്കിനിൽക്കും. ‘ഇങ്ങേര് ഇതെന്തോന്നാണ് കാണിക്കുന്നതെന്ന്’ഞങ്ങൾ അവിടെ നിന്ന് പറയും”.
“മാർക്കോയിലേക്ക് ഉണ്ണി ചേട്ടനാണ് എന്നെ ആദ്യം വിളിക്കുന്നത്. ഒരു പ്രൊജക്ടുണ്ട്, നമുക്ക് സംസാരിക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അടുത്ത ദിവസം ഞാൻ കൊച്ചിയിലേക്ക് വന്ന് ഹനീഫ് സാറിനെ കണ്ടു. സിനിമ ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഉണ്ണി ചേട്ടൻ എനിക്ക് ഓരോന്ന് പറഞ്ഞ് തരാറുണ്ട്. മാർക്കോയ്‌ക്ക് ശേഷം എനിക്ക് പുതിയ പേര് വീണു. സിലിണ്ടർ സ്റ്റാർ, സിലിണ്ടർ അണ്ണൻ, സിലിണ്ടർ അഭിമന്യു എന്നൊക്കെയാണ് പലരും വിളിക്കുന്നതെന്നും” അഭിമന്യു തിലകൻ പറഞ്ഞു.