തിരുവനന്തപുരം; പൊലീസിന്റെ പിടിയിലായ പ്രതിയുടെ എക്‌സ്‌റേ എടുത്തപ്പോൾ മലദ്വാരത്തിൽ എംഡിഎംഎ. തിരുവനന്തപുരം പേട്ട സ്വദേശി അജിത്ത് ലിയോണിയുടെ വൈദ്യ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
കോളേജുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിവരുന്ന സംഘത്തിലുൾപ്പെട്ടതാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടത്ത് വെച്ച് പൊലീസ് പിടികൂടിയെങ്കിലും തന്റെ കയ്യിൽ സാധനം ഒന്നും ഇല്ല എന്ന് പറഞ്ഞ് ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.
പോലീസ് പിടികൂടി വിലങ്ങ് ധരിപ്പിച്ചെങ്കിലും വിലങ്ങ് നെറ്റിയിൽ നെറ്റിയിൽ ഇടിച്ച് ഇയാൾ മുറിവുണ്ടാക്കി. തുടർന്നു പോലീസ് പ്രതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്ന് എക്‌സ്-റേ എടുക്കുകയായിരുന്നു. അപ്പോഴാണ് മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്നതടക്കം അന്വേഷിക്കും. ഏതൊക്കെ കോളേജുകളിലാണ് ലഹരിവിൽപനയെന്ന് ഉൾപ്പെടെയുളള വിവരങ്ങൾ പൊലീസ് തേടും. വൈദ്യപരിശോധനയ്‌ക്കായി എത്തിച്ചപ്പോഴും ഇയാൾ പൊലീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കിയിരുന്നില്ല.















