സോൾ: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിനെനെതിരെ സിയോൾ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
പട്ടാള നിയമം ഏർപ്പെടുത്താനുള്ള തീരുമാനത്തിന്റെ പേരിൽ ഇദ്ദേഹത്തെ ഇംപീച്ച് ചെയ്തിരുന്നു. അധികാര ദുർവിനിയോഗത്തിനും കലാപത്തിന് പ്രേരിപ്പിച്ചതിനും അന്വേഷണം നേരിടുന്ന യൂൻ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള മൂന്ന് സമൻസുകൾ അവഗണിച്ചതിനെ തുടർന്നാണ് വാറണ്ട്.
യൂണിന്റെ അഭിഭാഷകസംഘം വാറൻ്റിനെ “നിയമവിരുദ്ധവും അസാധുവും” എന്ന് വിശേഷിപ്പിച്ചു. കോടതിയിൽ ഇത് ചോദ്യം ചെയ്യുമെന്നും അവർ പറഞ്ഞു. ഹ്രസ്വകാല സൈനിക നിയമ പ്രഖ്യാപനം മുതൽ ദക്ഷിണ കൊറിയ രാഷ്‌ട്രീയ പ്രതിസന്ധിയിലാണ്. യൂണിനെയും അദ്ദേഹത്തിന്റെ പിൻഗാമിയെയും പാർലമെൻ്റ് ഇംപീച്ച് ചെയ്തു.
ദക്ഷിണ കൊറിയയിൽ അറസ്റ്റ് നേരിടുന്ന ആദ്യ സിറ്റിംഗ് പ്രസിഡൻ്റാണ് യൂൻ. യൂണിന്റെ വസതിയിൽ തിരച്ചിൽ നടത്താനും കോടതി അനുമതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പ്രസിഡൻഷ്യൽ ഓഫീസ് റെയ്ഡ് ചെയ്യാൻ പോലീസ് മുമ്പ് ശ്രമിച്ചിരുന്നുവെങ്കിലും
പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസ് പ്രവേശനം തടഞ്ഞതിനാൽ നീക്കം പരാജയപ്പെട്ടിരുന്നു.















