ന്യൂഡൽഹി: യെമനിൽ നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച വാർത്ത സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. കുടുംബത്തിന് എല്ലാവിധ സഹായം നൽകുന്നുണ്ടെന്നും മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായ എല്ലാം വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യെമൻ പ്രസിഡന്റാണ് വധശിക്ഷയ്‌ക്ക് അനുമതി നൽകിയത്.
ദയാധനം നൽകിയുള്ള മോചനശ്രമമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. എന്നാൽ ഇത് ഫലം കണ്ടില്ല. നിലവിൽ നയതന്ത്ര ഇടപെടലിനുള്ള ശ്രമവും കേന്ദ്രസർക്കാർ നടത്തുന്നുണ്ട്. ഹൂതി വിമതരുടെ ശക്തി കേന്ദ്രമായ സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്. ഹൂതി വിമതരുമായി അടുത്ത് നിൽക്കുന്ന ഗോത്രാംഗമാണ് കൊല്ലപ്പെട്ട യെമൻ പൗരൻ. സ്വയം രക്ഷയ്‌ക്ക് വേണ്ടി ചെയ്ത കൊലപാതകമാണെന്ന് പറയപ്പെടുമ്പോഴും യെമൻ ഭരണകൂടം നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.
2017ലാണ് യെമൻ പൗരൻ തലാല്‍ അബ്ദുല്‍ മഹ്ദി കൊല്ലപ്പെട്ടത്. 2018 ല്‍ വധശിക്ഷ വിധിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് മാസമായി പ്രേമകുമാരി യെമനിൽ തുടരുകയാണ്. യെമനിലേക്ക് ഇന്ത്യൻ പൗരൻമാരുടെ യാത്ര കേന്ദ്രസർക്കാർ വിലക്കിയിരുന്നു. പ്രത്യേക ഇളവ് നൽകിയാണ് പ്രേമകുമാരിക്ക് യാത്രാനുമതി നൽകിയത്. നിമിഷപ്രിയയ്‌ക്ക് വേണ്ടി ഇടപെടൽ ശക്തമാക്കുമെന്ന സൂചനകളാണ് വിദേശകാര്യവക്താവിന്റെ പ്രസ്താവന വിരൽ ചൂണ്ടുന്നത്.















