ന്യൂഡൽഹി: കാനഡയുടെ ജസ്റ്റിൻ ട്രൂഡോ പ്രധാനമന്തി സ്ഥാനവും ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവച്ചതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ മികവിനെ പ്രശംസിച്ച് ബിജെപി. മോദി അധികാരമേറ്റ സമയത്തുണ്ടായിരുന്ന ലോക രാജ്യങ്ങളിലെ ഭരണത്തലവന്മാർ പലരും ഇന്ന് അധികാരത്തിലില്ല. എന്നാൽ തുടർച്ചയായി മൂന്നാം തവണയും മോദി സർക്കാർ മാറ്റമില്ലാതെ തുടരുന്നുവെന്ന് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ബിജെപി കുറിച്ചു.
മോദിയുടെ ആധിപത്യത്തെ ‘ബിഗ്‌ബോസ് എനർജി’യെന്ന് വിശേഷിപ്പിച്ച ബിജെപി പോസ്റ്റിനൊപ്പം ഇത് വ്യക്തമാക്കുന്ന ഒരു ഇൻഫോഗ്രാഫിക് ചിത്രവും പങ്കുവച്ചു. അമേരിക്ക, യുകെ, കാനഡ ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ 2014 മുതൽ അടിക്കടിയുണ്ടായ നേതൃമാറ്റങ്ങൾ ചിത്രത്തിലുണ്ട്. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഭരണനേതൃത്വത്തിലുണ്ടായിരുന്ന ബരാക്ക് ഒബാമ, ഡേവിഡ് കാമറൂൺ, ടോണി ആബട്ട്, ഷിൻസോ ആബെ തുടങ്ങിയ ലോകനേതാക്കൾക്ക് ഭരണം നിലനിർത്താനാവാതെ പിൻഗാമികൾക്ക് വഴിമാറേണ്ടി വന്നു.
ഇക്കാലയളവിൽ യുകെയിൽ അഞ്ചോളം പ്രധാനമന്ത്രിമാർ മാറി മാറി ഭരണത്തിൽ വന്നു. നിലവിൽ കെയർ സ്റ്റാർമറാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ആന്റണി ആൽബനീസ് അധികാരമേൽക്കുന്നതിനുമുമ്പ് മൂന്ന് നേതാക്കളാണ് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി പദത്തിലെത്തിയത്. എന്നാൽ കഴിഞ്ഞ 11 വർഷത്തിലധികമായി തുടർച്ചയായി ഇന്ത്യയെ ലോക വേദികളിൽ പ്രതിനിധീകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂണിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിലേറിയത്.















