ന്യൂഡൽഹി: 32 വർഷങ്ങൾക്ക് ശേഷം ജാപ്പനീസ്- ഇന്ത്യൻ ആനിമേഷൻ ചിത്രമായ രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ ജനുവരി 24-ന് ഇന്ത്യൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1993-ൽ പുറത്തിറങ്ങിയ ചിത്രം 4K ഫോർമാറ്റിലും മെച്ചപ്പെട്ട ശബ്ദമിശ്രണത്തോടെയുമാകും പ്രദർശനത്തിനെത്തുക. ഇംഗ്ലീഷിനൊപ്പം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലർ ജനുവരി പത്തിന് റിലീസ് ചെയ്യും.
ഗീക്ക് പിക്‌ചേഴ്‌സ് ഇന്ത്യ, അനിൽ തദാനിയുടെ എഎ ഫിലിംസ്, ഫർഹാൻ അക്തർ, റിതേഷ് സിധ്വാനിയുടെ എക്സൽ എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. ചലച്ചിത്ര നിർമ്മാതാവ് എസ് എസ് രാജമൗലിയുടെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിനെ പുത്തൻ കെട്ടിലും മട്ടിലുമെത്തിക്കുന്നതിൽ നേതൃത്വം വഹിച്ചത്.
ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. ചിത്രം ഒന്നിലധികം ഭാഷകളിൽ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, വിവിധ ആളുകളിലേക്ക് കാലാതീതമായ കഥ എത്തുമെന്ന് ഗീക്ക് പിക്ചേഴ്സ് ഇന്ത്യയുടെ സഹസ്ഥാപകൻ അർജുൻ അഗർവാൾ പറഞ്ഞു. ജാപ്പനീസ് ആനിമേഷനും ഇന്ത്യൻ പൈതൃകവും സമന്വയിക്കുമ്പോഴുണ്ടാകുന്ന അത്ഭുതമാണ് ചിത്രമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
യുഗോ സാക്കോ, റാം മോഹൻ, കൊയിച്ചി സസാക്കി എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്. ഹിന്ദി പതിപ്പിൽ രാമായണം സ്റ്റാർ അരുൺ ഗോവിലാണ് രാമന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത്. നമത്ര സാഹ്നി സീതയായി അഭിനയിച്ചു. അന്തരിച്ച അമരീഷ് പുരിയാണ് രാവണന് ശബ്ദം നൽകിയത്.















