ന്യൂഡൽഹി: മുസ്ലിം ലീഗ് രാജ്യസഭാംഗം ഹാരിസ് ബീരാന്റെ സൗദി എംബസി സന്ദർശനം വിവാദമാകുന്നു. വിദേശകാര്യ ചട്ടങ്ങൾ ലംഘിച്ച് ഹാരിസ് ബീരാൻ സൗദി അംബാസഡർ റിയാദ് അൽ കാബിയെ സന്ദർശിച്ച് നിവേദനം നൽകിയതാണ് വിവാദമാകുന്നത്.
വിദേശ രാജ്യങ്ങളുമായും എംബസികളുമായുള്ള ആശയവിനിമയങ്ങൾ വിദേശകാര്യ മന്ത്രാലയം മുഖേനയാകണമെന്നാണ് ചട്ടം. ഇത് നിഷ്‌കർഷിച്ച് 2014 ജനുവരി 28 നു വിദേശകാര്യ മന്ത്രാലയ ഏകോപന വിഭാഗം മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഇത് പൂർണ്ണമായും ലംഘിക്കുന്നതായിരുന്നു ഹാരിസ് ബീരാന്റെ നടപടി. രാജ്യസഭാംഗമെന്ന നിലയിൽ ഹാരിസ് ബീരാന് ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുണ്ട്. അതിനാൽ തന്നെ വിദേശ സർക്കാരുകളുമായുള്ള ഇടപെടലുകളിലും വിദേശ സന്ദർശനങ്ങളിലും കർശനമായ ചട്ടങ്ങൾ പാലിക്കാൻ എംപി ബാധ്യസ്ഥനുമാണ്.
സംസ്ഥാന സർക്കാരുകൾ പോലും വിദേശ എംബസികളുമായി ബന്ധപ്പെടേണ്ടത് വിദേശ കാര്യ മന്ത്രാലയം വഴിയാണ്. ഇത്തരം ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് റിയാദ് അൽ കാബിയെ കാണാൻ എംപി പോയത്.
സൗദി സ്‌കിൽ ബേസ്ഡ് ജോബ് വിസ വെരിഫിക്കേഷൻ സെന്റർ കൊച്ചിയിലും കോഴിക്കോട്ടും ആരംഭിക്കണമെന്ന നിവേദനമാണ് ഹാരിസ് ബീരാൻ സമർപ്പിച്ചത്. സ്കിൽ ബേസ്ഡ് ജോലികൾക്ക് പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം അടുത്തിടെ സൗദി ഗവണ്മെന്റ് നിർബന്ധമാക്കിയിരുന്നു. ഇത്തരം ജോലിക്ക് അപേക്ഷിക്കുമ്പോൾ ഇന്ത്യയിലെ വെരിഫിക്കേഷറിൽ നിന്നുള്ള ടെസ്റ്റ് റിപ്പോർട്ട് കൂടി ഹാജരാക്കണമെന്നാണ് പുതിയ നിയമം.
വിദേശ എംബസികളുടെ കേന്ദ്രങ്ങൾ രാജ്യത്ത് എവിടെ സ്ഥാപിക്കണമെന്നത് കേന്ദ്രസർക്കാരിന്റെ വിവേചനാധികാരമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഹാരിസ് ബീരാന്റെ നടപടിയെ ഗുരുതര ചട്ടലംഘനമായാണ് വിദേശകാര്യമന്ത്രാലയം കാണുന്നത്.
കേരളത്തിനുവേണ്ടി നിവേദനം നൽകി എന്നാണ് ബീരാൻ അവകാശപ്പെടുന്നത്. കേരളത്തിന്റെ ആവശ്യം ഉടൻ പരിഗണിക്കുമെന്നും അംബാസിഡർ ഉറപ്പ് നൽകിയെന്നും എംപി ഫേസ് ബുക്കിൽ പറഞ്ഞു.















