കൊച്ചി: മാദ്ധ്യമപ്രവർത്തകൻ മുരളി പാറപ്പുറത്തിന്റെ മലയാളി കാണാത്ത മാർക്സിന്റെ മുഖങ്ങൾ പുസ്തകം പ്രകാശനം ചെയ്തു. കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകർ. എറണാകുളം സഹോദര സൗധം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാർക്‌സിസ്റ്റ് ചിന്തകൻ എൻ.എം. പിയേഴ്‌സൺ ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
മാർക്സിന്റെ അധികമാരും അറിയാത്ത കാര്യങ്ങൾ ‘മലയാളി കാണാത്ത മാർക്സിന്റെ മുഖങ്ങൾ’ എന്ന പുസ്തകത്തിലുണ്ടെന്ന് എൻ.എം. പിയേഴ്സൺ പറഞ്ഞു. മാർക്‌സ് എന്ന് പറഞ്ഞാൽ ദുർവൃത്തനും പണക്കൊതിയനും ധൂർത്തനുമായ വ്യക്തിയായി പലയിടങ്ങളിൽ നിന്നും ഗ്രന്ഥകാരൻ വായിച്ച് മനസിലാക്കിയിട്ടുണ്ട്. എന്നാൽ മലയാളി അങ്ങനെയല്ല മാർക്‌സിനെ മനസിലാക്കിക്കൊണ്ടിരിക്കുന്നത്. മാർക്‌സ് വളരെ മഹാനായ വ്യക്തിത്വമാണെന്നും ദൈവത്തെപ്പോലെ പൂജിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് അത് പൊളിച്ചടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ആമുഖത്തിൽ തന്നെ പറയുന്നുണ്ടെന്ന് എൻ.എം. പിയേഴ്‌സൺ ചൂണ്ടിക്കാട്ടി.

ഒരു ആശയം മനസിലാക്കുകയും വ്യക്തിയെ സ്വീകരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ വ്യത്യസ്തമായ തലങ്ങൾ മനസിലാക്കി വേണം സ്വീകരിക്കാനെന്നാണ് ഈ പുസ്തകം നൽകുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമന്വയമാണ് ആവശ്യം, സംഘർഷമല്ലെന്ന ആശയമാണ് പുസ്തകം പ്രധാനമായും മുന്നോട്ടുവക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷനായ തപസ്യ കലാസാഹിത്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു. കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ ജി. അമൃതരാജ് ആശംസയർപ്പിച്ച ചടങ്ങിൽ പുസ്തക രചയിതാവ് മുരളി പാറപ്പുറം മറുപടി പ്രസംഗം നടത്തി. കുരുക്ഷേത്ര പ്രകാശൻ ഡയറക്ടർമാരായ ബി. വിദ്യാസാഗരൻ കെ. ആർ. ചന്ദ്രശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു.















