തിരുവനന്തപുരം; നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ സമാധി തുറന്നപ്പോൾ കർപ്പൂരത്തിന്റെയും ഭസ്മത്തിന്റെയും ഗന്ധമാണ് ഉണ്ടായിരുന്നതെന്നും ഇത് രണ്ടും നെഞ്ചോളമിട്ട് മൂടിയ നിലയിലായിരുന്നു കണ്ടെത്തിയതെന്നും നെയ്യാറ്റിൻകര കൗൺസിലർ പ്രസന്നകുമാർ. മൃതശരീരം പൂർണമായി അഴുകി തുടങ്ങിയിട്ടില്ലെന്നും ഇൻക്വസ്റ്റ് നടപടികൾക്ക് സാക്ഷിയായിരുന്ന അദ്ദേഹം പറഞ്ഞു.
മക്കൾ പറഞ്ഞതുപോലെ ചമ്രം പൂട്ടിയാണ് ഇരുന്നത്. തനിക്ക് മുൻപരിചയമുള്ള ആളാണെന്നും മൃതദേഹം ഗോപൻ സ്വാമിയുടേതാണെന്ന് മനസിലായെന്നും കൗൺസിലർ പറഞ്ഞു. തുണികൾ ഇട്ട് പുതപ്പിച്ച നിലയിലായിരുന്നു. വായ തുറന്നിരുന്നു. നാക്ക് വല്ലാത്ത രീതിയിലായിരുന്നത് ഒഴിച്ചാൽ മറ്റൊന്നും പ്രാഥമിക നിരീക്ഷണത്തിൽ കണ്ടെത്താനായില്ലെന്നും പ്രസന്നകുമാർ പറഞ്ഞു. കണ്ണ് അടഞ്ഞു തന്നെയായിരുന്നു.
തലയ്‌ക്ക് മുകളിലായിരുന്നു സമാധിയുടെ സ്ലാബ് വെച്ചിരുന്നത്. തലയിൽ മുട്ടിയിരുന്നില്ല. മുകളിലെ സ്ലാബ് മാറ്റിയ ശേഷം മുൻവശത്തെ രണ്ട് സ്ലാബുകളും എടുത്ത് മാറ്റി. അതിന്റെ അളവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ ശേഷം സൈഡിലെ സ്ലാബും മാറ്റിയാണ് മൃതശരീരം പുറത്തെടുത്തത്. ഫിംഗർ പ്രിന്റ് വിദഗ്ധർ സ്ഥലത്തെ മണ്ണും മറ്റും പരിശോധിച്ച് അളവെടുത്ത ശേഷമാണ് സ്ലാബുകൾ മാറ്റിയത്.
രണ്ട് മണിക്കൂറോളമെടുത്ത നടപടികൾ പൂർത്തീകരിക്കാൻ. മൃതദേഹം പുറത്തെടുത്ത് ടേബിളിൽ കിടത്തി ഇൻക്വസ്റ്റ് നടത്തി. ചിത്രങ്ങളെടുത്ത ശേഷമാണ് സ്ഥലത്ത് നിന്നും മെഡിക്കൽ കേളേജിലേക്ക് മാറ്റിയത്. ആർഡിഒയും ഡോക്ടർമാരും പൊലീസിനൊപ്പം ഉണ്ടായിരുന്നു.
നെയ്യാറ്റിൻകര നഗരസഭയിലെ രണ്ട് കൗൺസിലർമാരും അതിയന്നൂർ പഞ്ചായത്തിലെ രണ്ട് അംഗങ്ങളും ഉൾപ്പെടെയുള്ളവരെ സാക്ഷിയാക്കിയായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് നെയ്യാറ്റിൻകര ഡിവൈഎസ്പി ഉൾപ്പെടെ രണ്ട് ഡിവൈഎസ്പിമാരുടെ സാന്നിദ്ധ്യത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സമാധി തുറക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പിന്തിരിയുകയായിരുന്നു. ഗോപൻ സ്വാമി സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിച്ചതോടെയാണ് മരണ വിവരം നാട്ടുകാർ അറിഞ്ഞത്. വിവരം തിരക്കിയപ്പോൾ അച്ഛൻ സമാധിയായെന്ന് ആയിരുന്നു ഇളയ മകന്റെ മറുപടി. വീടിനോട് ചേർന്ന ക്ഷേത്രത്തിൽ പൂജകൾ ചെയ്തിരുന്നത് ഗോപൻ സ്വാമി ആയിരുന്നു. സമാധിയാകുന്ന കാര്യം അച്ഛന് മുൻകൂട്ടി അറിയാമായിരുന്നുവെന്നും സമാധി സ്ഥലം ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും മക്കൾ പറഞ്ഞിരുന്നു. തുടർന്നാണ് മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി അയൽക്കാർ പരാതി നൽകിയത്.















