പ്രയാഗ്‌രാജ്: മഹാകുംഭമേള എട്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ഭക്തജനസാഗരമായി പ്രയാഗ്‌രാജ്. ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് എട്ടാം ദിനം രാവിലെ 8 മണിവരെ 2.27 ദശലക്ഷത്തിലധികം തീർത്ഥാടകർ കുംഭമേളയ്‌ക്കെത്തി. ഒരു ദശലക്ഷം കൽപ്പവാസികളും 1.27 ദശലക്ഷം തീർത്ഥാടകരും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു.
പ്രതികൂല കാലാവസ്ഥയ്‌ക്കിടയിലും ജനുവരി 19 വരെ 82.6 ദശലക്ഷത്തിലധികം തീർത്ഥാടകരാണ് പ്രയാഗ്‌രാജിലെത്തിയത്. നാല് പ്രധാന ഷാഹി സ്നാനുകൾ ഇനിയും വരാനിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി), ഫെബ്രുവരി 12 (മാഘി പൂർണിമ), ഫെബ്രുവരി 26 (മഹാശിവരാതി) എന്നിവയാണ് വരാനിരിക്കുന്ന പ്രധാന സ്നാന ദിവസങ്ങൾ.
മഹാകുംഭമേളയുടെ ഏഴാം ദിവസമായ ഞായറാഴ്ച വൈകീട്ട് ആറുമണിവരെ അഞ്ച് ദശലക്ഷത്തിലധികം തീർത്ഥാടകർ പുണ്യഭൂമിയിലെത്തി. അതേസമയം കഴിഞ്ഞദിവസം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപ്രതീക്ഷിത അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ ആളപായമില്ലെങ്കിലും പ്രദേശത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.