തിരുവനന്തപുരം: റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത് എഡിജിപി എസ് ശ്രീജിത്ത് അന്വേഷിക്കും. അടുത്തിടെ റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിന്റെയും പരിക്കേറ്റ ജെയിൻ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചത്.
യുവാക്കളുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെയും ബിനിൽ ബാബുവിന്റെയും ഗുരുതരമായി പരിക്കേറ്റ ജയിൽ കുര്യന്റെയും ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. യുക്രെയ്‌നിലെ ഡോണെസ്‌കിൽ ഡ്രോൺ ആക്രമണത്തിലാണ് തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രൻ കൊല്ലപ്പെട്ടത്.
മനുഷ്യക്കടത്തിലെ മുഖ്യ ഏജന്റുമാരായ സന്ദീപ് തോമസ്, സുമേഷ് ആന്റണി, സിബി ഔസേപ്പ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. റഷ്യയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിനെയും, സന്ദീപ് ചന്ദ്രനെയും അടക്കം റഷ്യയിലേക്ക് റിക്രൂട്ട് ചെയ്തത് ഇവരാണ്. ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലിക്കെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്.
സന്ദീപ് തോമസിനെ കൊച്ചിയിൽ നിന്നും സുമേഷ് ആന്റണിയെ തൃശ്ശൂരിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. വടക്കാഞ്ചേരി പോലീസ് ആണ് സിബി ഔസെപ്പിനെ അറസ്റ്റ് ചെയ്തത്. കൂലി പട്ടാളത്തിൽ നിന്ന് രക്ഷപെട്ട മലയാളികളും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തുന്ന കേസിൽ മറ്റു ചില മലയാളികൾക്ക് കൂടി ബന്ധമുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
നേരത്തെ തിരുവനന്തപുരം അഞ്ചുതെങ്ങിൽ നിന്ന് യുവാക്കളെ സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി റഷ്യൻ പട്ടാളത്തിൽ ചേർത്തതും വാർത്തയായിരുന്നു.















