മാനന്തവാടി; വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വനവാസി സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ സംസ്‌കാരത്തിന് ശേഷം പ്രിയദർശിനി എസ്റ്റേറ്റിന്റെ ബേസ് ക്യാമ്പിലേക്ക് എത്തിയ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് കടുവയെ വെടിവെച്ചു കൊല്ലുമോയെന്ന് തിരക്കി. നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാനാകൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും വിശദീകരിച്ചെങ്കിലും നാട്ടുകാർ പിന്തിരിയാൻ തയ്യാറായില്ല.
കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത് വൈകുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കടുവയെ ഓടിക്കാൻ പടക്കം പൊട്ടിച്ചു കളിക്കുകയാണ് ഫോറസ്റ്റുകാർ ചെയ്യുന്നതെന്ന് നാട്ടുകാർ പരിഹസിച്ചു. കൂട്ടിൽ കയറിയാൽ വെടിവെച്ചു കൊല്ലുമോ എന്ന് ചോദിച്ചെങ്കിലും കൂട്ടിൽ കയറിയാൽ കൊല്ലാനാകില്ലെന്ന നിലപാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ നാട്ടുകാർ വീണ്ടും പ്രകോപിതരായി.
മുദ്രാവാക്യം വിളിച്ച് ബേസ് ക്യാമ്പിന്റെ മുറ്റത്ത് തുടർന്ന സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ കടുവയെ കൊല്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിടില്ലെന്നും അറിയിച്ചു. തുടർന്ന് മൂന്ന് മണിക്ക് ജില്ലാ കളക്ടർ വരുമെന്നും ചർച്ച നടത്തുമെന്നും നാട്ടുകാരെ അറയിച്ചു. പക്ഷെ നാല് മണി ആയിട്ടും കളക്ടർ വന്നില്ല. ഇതോടെ അരുൺ സഖറിയയും ഡിഎഫ്ഒയും ഉൾപ്പെടെയുള്ള ആളുകളുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കെട്ടിടത്തിനുള്ളിലേക്ക് തള്ളിക്കയറാൻ നാട്ടുകാർ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നു.
അവലോകന യോഗം ഉൾപ്പെടെ ചേരുന്നുണ്ടെന്നും അതിനാലാണ് ജില്ലാ കളക്ടർ വരാൻ വൈകുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇതിലൊന്നും നാട്ടുകാരെ സമാധാനിപ്പിക്കുന്നതായിരുന്നില്ല. സ്ഥിതി സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഏറെ പണിപ്പെടുകയാണ്.
രാധയുടെ മൃതദേഹം വീടിനോട് ചേർന്നാണ് സംസ്‌കരിച്ചത്. വലിയ ജനാവലിയായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. രണ്ട് മണിക്കൂറോളം വീട്ടിൽ വെച്ചു. എട്ടരയോടെ മന്ത്രി ഒ.ആർ കേളു വീട്ടിലെത്തിയിരുന്നു.
സംഭവത്തിൽ മാനന്തവാടിയിൽ യുഡിഎഫ് നടത്തിയ ഹർത്താലിനിടെ സമരാനുകൂലികൾ ബലമായി സർക്കാർ ഓഫീസ് അടപ്പിക്കാൻ ശ്രമിച്ചതും സംഘർഷത്തിലെത്തിയിരുന്നു. സപ്ലൈകോ ഓഫീസ് അടപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുഡിഎഫ് പ്രവർത്തകരും ജീവനക്കാരുമായി ഉന്തും തള്ളും വേക്കേറ്റവും ഉണ്ടായത്.















