കൊല്ലം: ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. രമണി, രമണിയുടെ സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണവുമായി ബന്ധപ്പെട്ട് രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സ്യത്തൊഴിലാളിയാണ് അപ്പുക്കുട്ടൻ.
കുടുംബപ്രശ്നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. ശക്തികുളങ്ങരയിൽ രമണിയുടെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. രമണിയും ഭർത്താവ് അപ്പുകുട്ടനുമാണ് വീട്ടിൽ താമസിച്ചിരുന്നത്.
മൂന്ന് പേർക്കും സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. രമണിയുടെ തലയ്‌ക്കാണ് വെട്ടേറ്റത്. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുഹാസിനിയും സൂരജും ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയതിന് ശേഷം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.















