പ്രയാഗ്രാജ്: മഹാകുംഭമേളയുടെ മൂന്നാം അമൃതസ്നാനം ഇന്ന് നടക്കുന്നു. വസന്തപഞ്ചമി അമൃതസ്നാനത്തിൽ ആദ്യമായി സംഗമത്തിൽ എത്തിയത് പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സന്യാസിമാരാണ്. തുടർന്ന് കിന്നർ അഖാരയും, ഏറ്റവും വലിയഅഖാരയായ ജുന അഖാരയും ആവാഹൻ അഖാരയുമാണ് സ്നാനം നടത്തുന്നത്. 13 അഖാരകൾ ഓരോന്നായി നിശ്ചയിച്ച സമയത്ത് സ്നാനം നടത്തും.
സാധുക്കളുടെ അനുഗ്രഹവും സ്നാനപുണ്യവും തേടി ലക്ഷക്കണക്കിന് ഭക്തരാണ് സംഗമത്തിൽ ഉള്ളത്. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ നിലവിൽ സംഗമത്തിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.
സംഗമത്തിലേക്കുള്ള വഴികളിലെല്ലാം 10 കിലോമീറ്ററോളം ഭക്തരുടെ നീണ്ട നിരയുണ്ട്. പ്രയാഗ്‌രാജ് ജംഗ്ഷനിൽ നിന്ന് ഏകദേശം 8 മുതൽ 10 കിലോമീറ്റർ വരെ ദൂരം കാൽനടയായിട്ടാണ് ആളുകൾ സംഗമത്തിലേക്ക് എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നില്ല . ഫെയർ ഏരിയയിലെ എല്ലാ റോഡുകളും വൺവേയാണ്. ജനക്കൂട്ടത്തെ നേരിടാൻ 60,000-ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ ഹെലികോപ്റ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. വെളിച്ചമായാലുടൻ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തും. 2750 സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി നൂറിലധികം പുതിയ ഐപിഎസുകാരെയും മേളയിൽ വിന്യസിച്ചിട്ടുണ്ട്.
ബസന്ത് പഞ്ചമി ദിനത്തിൽ പുലർച്ചെ നാല് വരെ 16.58 ലക്ഷം ഭക്തർ സ്നാനം നടത്തി എന്നാണ് അനുമാനം . ജനുവരി 13 മുതൽ ഇന്നലെ വരെ 34.97 കോടിയിലധികം ആളുകൾ മഹാകുംഭമേളയിലെത്തി. ഇന്ന് 3 മുതൽ 4 കോടി വരെ ഭക്തർക്ക് സംഗമത്തിൽ സ്നാനം നടത്താനാകുമെന്നാണ് യുപി ഭരണകൂടത്തിന്റെ കണക്ക്.
രണ്ടാം അമൃതസ്നാന ദിവസമുണ്ടായ അപകടപശ്ചാത്തലത്തിൽ ഇന്ന് കനത്ത സുരക്ഷയാണ് യു.പി. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
ബസന്ത് പഞ്ചമി ദിനമായ തിങ്കളാഴ്ചയിലെ അമൃതസ്നാനത്തിന് ‘ഓപ്പറേഷൻ ഇലവൻ’ എന്നപേരിലാണ് കർശന സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നത്. ഞായറാഴ്ച രാവിലെമുതൽ തന്നെ പ്രയാഗ്‍രാജിലേക്ക് തീർഥാടകരുടെ ഒഴുക്കാണ്.















