തിരുവനന്തപുരം: പാതിവില ഓഫർ തട്ടിപ്പിൽ കേസെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യപ്രതി അനന്തു കൃഷ്ണനെ ചോദ്യം ചെയ്യും. ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതിയിൽ നിന്ന് അനുമതി വാങ്ങിയേക്കുമെന്നാണ് സൂചന. അതുമല്ലെങ്കിൽ അനന്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി ചോദ്യം ചെയ്യൽ പൂർത്തിയാക്കും.
പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതിനെ തുടർന്ന് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തതോടെ പാതിവില തട്ടിപ്പിൽ കൂടുതൽ വിശദമായ അന്വേഷണത്തിനാണ് തുടക്കമാകുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി – ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇഡി ക്ക് നേരിട്ട് പരാതികൾ ലഭിച്ചിട്ടില്ല.
കള്ളപ്പണ ഇടപാടുകൾ, തട്ടിപ്പിലൂടെ സ്വരൂപിച്ച പണത്തിന്റെ നിക്ഷേപങ്ങൾ, ബിനാമി ഇടപാടുകൾ എന്നിവയിലാണ് അന്വേഷണം നടക്കുക. പൊലീസിൽ പരാതി നൽകിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തും. തട്ടിപ്പിനിരയായവർക്കൊപ്പം ഗുണഭോക്താക്കളുടെ മൊഴിയും ശേഖരിക്കാനാണ് ഇഡിയുടെ തീരുമാനം. തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തുകയോ, കോടികൾ സ്വരൂപിച്ചതിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന കാര്യവും ഇഡി അന്വേഷിക്കും.
അതേസമയം പകുതിവില തട്ടിപ്പ് കേസ് പൊലീസിൽ നിന്ന് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്നുമുതലാണ് അന്വേഷണം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യപ്രതി അനന്തുകൃഷ്ണൻ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടായിരുന്നു കോടതിയുടെ നടപടി.















