ന്യൂഡൽഹി: യുപി സംഭാൽ സ്വദേശി പാകിസ്താനിൽ അറസ്റ്റിൽ. ദീപ്സരായ് പ്രദേശത്ത് താമസിച്ചിരുന്ന മുഹമ്മദ് ഉസ്മാനാണ് അറസ്റ്റിലായത്. ഇത് സംബന്ധിച്ച് അറിയിപ്പ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചു. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
മുഹമ്മദ് ഉസ്മാൻ പാകിസ്താനിൽ എത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയം സംഭാൽ പൊലീസിനിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2024 ലാണ് മുഹമ്മദ് ഉസ്മാനെ പാകിസ്താൻ അറസ്റ്റ് ചെയ്തത്. നിലവിൽ ലാഹോർ ജയിലിലാണ് ഇയാൾ.
മാസങ്ങൾക്ക് മുൻപ് മസ്ജിദ് സർവ്വേയുമായി ബന്ധപ്പെട്ട് കലാപം നടന്ന പ്രദേശമാണ് ദീപ്സരായ്. ജിഹാദി സംഘങ്ങൾക്ക് വേരോട്ടമുള്ള പ്രദേശമാണിത്. ഇവിടെ നിന്നും നിരവധി യുവാക്കളെ കാണാതായിട്ടുണ്ട്. ഇവരിൽ പലർക്കും നിരോധിത ഭീകരസംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
2019 ൽ അഫ്ഗാനിസ്ഥാനിൽ വെച്ച് യുഎസ് സൈന്യം കൊലപ്പെടുത്തിയ അൽഖ്വയ്ദ നേതാവ് മൗലാന അസിം ഉമർ ദീപ്സരായ് സ്വദേശിയായിരുന്നു. മേഖലയിൽ നിന്നും നിരവധിപേർ പാകിസ്താനിലേക്ക് കടന്നിട്ടുണ്ട്. ഇവരിൽ പലരും ഇന്ത്യ അന്വേഷിക്കുന്ന ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ്















