ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധത്തിന് ഒരു സുപ്രധാന ചുവടുവയ്പ്പായി. തന്ത്രപ്രധാന ബന്ധം ഉയർത്താനുള്ള കരാറുകളോടൊപ്പം ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനുള്ള നിർണായക ഉടമ്പടികളിലും ഇരുവരും ഒപ്പുവച്ചു. 2030 ആകുമ്പോഴേക്കും വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി ഖത്തർ ഇന്ത്യയിൽ 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപം നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം , ഊർജ്ജം, സാംസ്കാരിക ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് നിരവധി സുപ്രധാന കരാറുകളിലാണ് ഇരുവരും ഒപ്പുവച്ചത്. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇന്ത്യയിൽ 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുന്നത്.
സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഊർജ്ജ പങ്കാളിത്തം വികസിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. കായികം, ധനകാര്യം ഉൾപ്പെടെയുള്ള മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും തീരുമാനമായി. ഇതിന് വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.














