ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ രണ്ട് വൃക്കകൾ ഉണ്ടാകും. എന്നാൽ ശരീരത്തിൽ അഞ്ച് വൃക്കകളുമായി ജീവിക്കുന്ന 47 കാരനുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞനായ ദേവേന്ദ്ര ബാർലെവാറിന്റെ ശരീരത്തിലാണ് അഞ്ച് വൃക്കകളുള്ളത്.
അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിശേഷിപ്പിക്കുന്ന മൂന്നാമത്തെ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് ജനുവരി 9 നാണ് അദ്ദേഹം വിധേയനായത്. ഫരീദാബാദിലെ അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശരീരത്തിൽ അഞ്ച് വൃക്കകളുണ്ടെങ്കിലും ഒന്ന് മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമം.
2010-ലാണ് യുവാവിന് ആദ്യം വൃക്കരോഗം പിടിപ്പെട്ടത്. അമ്മയിൽ നിന്നായിരുന്നു ആദ്യം വൃക്ക സ്വീകരിച്ചത്. 2012 ൽ വീണ്ടും വൃക്ക മാറ്റിവച്ചു. അന്ന് ബന്ധുവായിരുന്നു വൃക്ക ദാനം ചെയ്തത്. 2022ൽ കോവിഡ് പിടിപ്പെട്ടതോടെ ഈ വൃക്കയുടെ പ്രവർത്തനവും നിലച്ചു. ഇതോടെ വീണ്ടും ഡയാലിസിസ് ആവശ്യമായി വന്നു. രണ്ട് വർഷത്തിന് ശേഷം സ്ഥിതി വഷളായതോടെ അടിയന്തര ശസത്രക്രിയയ്‌ക്ക് വിധേയനാക്കുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച കർഷകന്റെ വൃക്കയാണ് ഇത്തവണ ദേവേന്ദ്ര സ്വീകരിച്ചത്. അമൃത ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും യൂറോളജി വിഭാഗം മേധാവിയുമായ ഡോ. അനിൽ ശർമ്മയാണ് ട്രാൻസ്പ്ലാൻറ് നടത്തിയത്.
അഞ്ച് വൃക്ക ശരിരത്തിൽ?
വൃക്ക മാറ്റിവയ്‌ക്കൽ എന്ന് പറയുമ്പോഴും പഴയ വൃക്കം നിക്കം ചെയ്യാതെയാണ് പുതിയത് വച്ചുപിടിപ്പിക്കുന്നത്. സങ്കീർണ്ണതകൾ ഒഴിവാക്കാൻ പുതിയ വൃക്ക സാധാരണയായി അടിവയറ്റിലാണ് സ്ഥാപിക്കുന്നത്.
ജന്മനാ ഉള്ള വൃക്കകൾ നീക്കം ചെയ്യുന്നത് രക്തസ്രാവം, അണുബാധ എന്നിവയ്‌ക്ക് കാരണമാകും. എന്നാൽ അതേ സ്ഥാനത്ത് നിലനിർത്തുന്നതിലൂടെ, അപകടസാധ്യതകൾ കുറയ്‌ക്കുകയും പുതിയ വൃക്കകൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള അന്തരീക്ഷം ലഭിക്കുകയും ചെയ്യും.















