ചെന്നൈ: എൻജിനീയറിങ് കോളേജിനു വേണ്ടി വ്യാജരേഖ ചമച്ച് ക്ഷേത്രഭൂമി കൈയേറിയെന്ന കേസിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരി വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി. കേസിൽ എം.കെ. അഴഗിരിയെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. മധുര ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ തമിഴ്‌നാട് സംസ്ഥാന സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി അനുവദിച്ചു.
അഴഗിരിയുടെപേരിൽ മധുര പോലീസ് കേസ് രജിസ്റ്റർ ചെയ്തത് 2014-ലാണ് . അഴഗിരിയുടെ പേരിലുള്ള ദയ എൻജിനീയറിങ് കോളേജിനു വേണ്ടി വ്യാജരേഖ ചമച്ച് മധുരയിലെ ഒരു ക്ഷേത്രത്തിന്റെ 44 സെന്റ് ഭൂമി കൈയേറിയെന്നതാണ് കേസ്. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
2014-മുതൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന അഴഗിരിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് 2021-ൽ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മധുര പോലീസ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അപ്പീൽ ഹർജി.
എല്ലാ കേസിൽനിന്നും കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് അഴഗിരിയും ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ വാദം കേട്ട ഹൈക്കോടതി അഴഗിരിക്കെതിരായി ചുമത്തപ്പെട്ട എല്ലാ കുറ്റാരോപണങ്ങളും നിലനിൽക്കുന്നതായും വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തു. അഴഗിരിയുടെ ഹർജി തള്ളുകയും ചെയ്തു.മുൻ മന്ത്രിയെ ക്രിമിനൽ കേസിൽ നിന്ന് ഒഴിവാക്കുന്നതിന് യാതൊരു കാരണവുമില്ലെന്ന് ജസ്റ്റിസ് പി വേൽമുരുകൻ ചൂണ്ടിക്കാട്ടി. മറിച്ച്, അഴഗിരിക്കെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാൻ മതിയായ കാരണങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കേസുമായി മുന്നോട്ട് പോകാൻ ഹൈകോടതി മജിസ്‌ട്രേറ്റിനോട് നിർദ്ദേശിക്കുകയും, വിചാരണ കോടതിയിൽ തന്റെ വാദം ഉന്നയിക്കാൻ അഴഗിരിക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്തു.















