ഭുവനേശ്വർ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രധാന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ദേബേന്ദ്ര പ്രധാൻ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഡൽഹിയിലെ മകന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഒഡിഷയിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തത് ആയിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരുന്നു.1999 മുതൽ 2001 വരെ കേന്ദ്ര ഗതാഗത, കൃഷിവകുപ്പ് മന്ത്രിയായിരുന്നു ദേബേന്ദ്ര പ്രധാൻ. ജനപ്രതിനിധി, എംപി എന്ന നിലയിൽ തന്റെ കർത്തവ്യം കാര്യക്ഷമമായി ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ദേബേന്ദ്ര പ്രധാന്റെ നിര്യാണത്തിലൂടെ സംസ്ഥാനത്തിന് സ്വാധീനമുള്ള ഒരു നേതാവിനെയും ജനപ്രിയ രാഷ്‌ട്രീയക്കാരനെയുമാണ് നഷ്ടപ്പെട്ടതെന്ന് മുതിർന്ന ബിജെപി നേതാക്കൾ പറഞ്ഞു.















