തിരുവനന്തപുരം: അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച സംഭവത്തിൽ ചുംബന സമര നായികയും വിവാദ ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്‌ക്കെതിരായ നടപടികൾ നിർത്തിവെച്ച് കേരള പൊലീസ്. മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. രഹ്നയ്‌ക്കെതിരെ പരാതി നൽകിയ ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനെയും പൊലീസ് സമാനവിവരം അറിയിച്ചിട്ടുണ്ട്.
2018ൽ ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് രഹ്നയുടെ വിവാദ പോസ്റ്റ്. തത്ത്വമസി എന്ന അടിക്കുറിപ്പിൽ ആചാരാനുഷ്ഠാനങ്ങളെ വെല്ലുവിളിക്കുന്ന വേഷവിധാനത്തോടെ രഹ്‌ന ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അയ്യപ്പനെ അവഹേളിക്കുന്ന തരത്തിൽ നവമാധ്യമങ്ങളിലൂടെ കാർട്ടൂണുകളും ഇവർ പങ്കുവെച്ചിരുന്നു. തുടർന്നാണ് ബി രാധാകൃഷ്ണ മേനോൻ നൽകിയപരാതിയിൽ പത്തനംതിട്ട പൊലീസ് കേസെടുത്തത്.
രഹ്നയ്‌ക്കെതിരെ തെളിവില്ലെന്ന വിചിത്രമായ വാദമാണ് കോടതിയിൽ പൊലീസ് ഇതിനായി നിരത്തിയത്. പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്നും ലഭിച്ച ശേഷം നടപടിയെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് പൊലീസിന്റെ നിലപാട്. വർഷം ഏഴ് കഴിഞ്ഞിട്ടും ഫേസ്ബുക്ക് പോസ്റ്റിൽ മെറ്റയിൽ നിന്ന് വിവരങ്ങൾ തേടാനുള്ള യാതൊരു ശ്രമവും പൊലീസ് ഇതുവരെ നടത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കേസ് അവസാനിപ്പിച്ച് രഹ്നയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവ്വം നടപടികൾ വൈകിക്കുകയായിരുന്നു.















