എറണാകുളം: വാളയാർ സഹോദരിമാരുടെ മരണത്തിൽ മാതാപിതാക്കൾക്കെതിരായ തുടർ നടപടികൾ തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം നൽകി. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവ് നൽകിയിട്ടുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും.
തങ്ങളെ പ്രതി ചേർത്ത സിബിഐ നടപടി റദ്ദാക്കി, തുടരന്വേഷണം വേണമെന്ന് മാതാപിതാക്കളുടെ ഹർജിയിൽ പറയുന്നു. സിബിഐയുടെ കണ്ടെത്തൽ യുക്തിഭദ്രമല്ലെന്നും കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നും ഹർജിയിൽ പരാമർശിക്കുന്നു. പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളുടെ അരക്ഷിതമായി ജീവിതസാഹചര്യവും ക്രൂരമായ ലൈംഗിക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളാണെന്ന് സിബിഐ കണ്ടെത്തി.
എന്നാൽ മക്കളെ കൊലപ്പെടുത്തിയതാണ് എന്നതിൽ തന്നെ ഉറച്ചുനിൽക്കുകയാണ് മാതാപിതാക്കൾ. സിബിഐ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് മാതാപിതാക്കൾക്കെതിരെ ഉണ്ടായത്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു എന്ന വിവരം മാതാപിതാക്കൾക്ക് അറിയാമായിരുന്നെന്നും പീഡനവിവരം പറഞ്ഞിട്ടും മാതാപിതാക്കൾ കാര്യമാക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകൾ കണക്കിലെടുത്തുമാണ് സിബിഐയുടെ കണ്ടെത്തൽ. പൊലീസ് സർജന്റെ റിപ്പോർട്ടും സിബിഐ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യം നടന്ന സ്ഥലം, ഇൻക്വസ്റ്റ് ചിത്രങ്ങൾ, തുടർ റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ആത്മഹത്യ ആണെന്നാണ് പൊലീസ് സർജന്റെയും റിപ്പോർട്ടിൽ പറയുന്നത്.















