ബെംഗളൂരു: പൊലീസിന്റെ വീഴ്ചയിൽ നിരപരാധിയായ യുവാവ് ജയിൽ കിടന്നത് ഒന്നര വർഷം. ഭർത്താവ് കൊല്ലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞ യുവതിയെ മറ്റൊരാൾക്കൊപ്പം കണ്ടെത്തി.
കർണ്ണാടകയിലെ കുശാൽ നഗറിലാണ് സംഭവം. 2020 ഡിസംബറിലാണ് ഭാര്യ മല്ലിയെ കാണാനില്ലെന്ന കാണിച്ച് സുരേഷ് (38) പൊലീസിനെ സമീപിച്ചത്. തുടർന്ന് പൊലീസ് ബെട്ടദാരപുരയിൽ നിന്നും കണ്ടെത്തിയ സ്ത്രീയുടെ അസ്ഥികൂടം മല്ലിയുടെതാണെന്നും സുരേഷ് കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ സുരേഷിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 1 ന്, സുരേഷിന്റെ സുഹൃത്ത് മടിക്കേരിയിലെ ഹോട്ടലിൽ വച്ച് മറ്റൊരാളേടൊപ്പം മല്ലിയെ കണ്ടെത്തുകയായിരുന്നു.പിന്നാലെ പൊലീസന്റെ സഹായത്തോടെ യുവതിയെ ജില്ലാ കോടതിയിൽ ഹാജരാക്കി. പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഗൗരവമായി കണ്ട കോടതി ഏപ്രിൽ 17 ന് മുമ്പ് പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് ഉത്തരവിട്ടു.
2021 ലാണ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പാണ്ഡു പൂജാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡിഎൻഎ പരിശോധനയ്‌ക്കായി പൊലീസ് അസ്ഥികൂടത്തൊപ്പം മല്ലികയുടെ അമ്മയുടെ രക്തസാമ്പിളുകളും അയച്ചിരുന്നു. ഡിഎൻഎ റിപ്പോർട്ട് വരുന്നതിനു മുമ്പുതന്നെ പൊലീസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ഡിഎൻഎ റിപ്പോർട്ടിലെ പൊരുത്തക്കേട് കാണിച്ച് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
മല്ലിയുടെ അമ്മയും പ്രദേശവാസികളും കോടതിയിൽ സുരേഷിന് അനുകൂലമായാണ് മൊഴി നൽകിയത്. അവൾ ജീവിച്ചിരിപ്പുണ്ടെന്നും മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്നും എല്ലാവരും കോടതിയിൽ പറഞ്ഞിരുന്നു. എന്നിട്ടും അസ്ഥികൂടം മല്ലിയെയുടേതാണെന്ന് വാദത്തിൽ പൊലീസ് ഉറച്ചു നിൽക്കുകയായിരുന്നു. മടിക്കേരിയിൽ നിന്ന് 25-30 കിലോമീറ്റർ മാത്രം അകലെയുള്ള ഷെട്ടിഹള്ളി എന്ന ഗ്രാമത്തിലാണ് മല്ലി താമസിച്ചിരുന്നത്. അവളെ കണ്ടെത്താൻ പൊലീസ് ഒരു ശ്രമവും നടത്തിയില്ല, അഭിഭാഷകൻ വ്യക്തമാക്കി.















