എറണാകുളം : മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജസ്റ്റിസ് സി .എൻ രാമചന്ദ്രൻ നായർ നേതൃത്വം നൽകുന്ന ജുഡീഷ്യൽ കമ്മീഷന് തത്ക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കുമെന്നും ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നേരത്തേ വഖഫ് സംരക്ഷണവേദി സമർപ്പിച്ച ഹരജിയിലായിരുന്നു ജുഡീഷ്യൽ കമ്മീഷൻ നിയമനം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്ത് ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹരജി നൽകുകയായിരുന്നു. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുനമ്പം കമ്മീഷൻ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടിയെടുക്കുന്നതിന് വിലക്കുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ അനുമതിയില്ലാതെ നടപടി സ്വീകരിക്കരുതെന്ന് ഡിവിഷന്‍ ബഞ്ച് നിർദേശം നൽകിയിട്ടുണ്ട്.കോടതിയുടെ ഉത്തരവില്ലാതെ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്ന് സർക്കാർ വ്യക്തമാക്കി.
മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന വസ്തുതാന്വേഷണമാണ് കമ്മീഷൻ നടത്തുന്നത്.















