അമൃത്സർ: പഞ്ചാബിൽ തോക്കുകളുമായി യുവാവ് പിടിയിൽ. പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. ഇയാൾക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ്. യുവാവിന്റെ കൈവശത്ത് നിന്നും അഞ്ച് പിസ്റ്റളുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് യുണിറ്റാണ് അന്വേഷണം നടത്തിയത്. അതിർത്തി വഴി ആയുധങ്ങൾ കടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ് ഇയാളെന്നാണ് പൊലീസിന്റെ നിഗമനം. നൗഷേര സ്വദേശിയായ ജോധ്ബീർ സിംഗാണ് പിടിയിലായത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. ഇന്ത്യയിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിന് പാകിസ്താനിലെ കള്ളക്കടത്ത് സംഘത്തിന്റെ സഹായം ഇയാൾക്ക് ലഭിച്ചതായാണ് വിവരം.
ജോധ്ബീർ സിംഗിന്റെ കൂട്ടാളികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾക്ക് പാകിസ്താൻ ഭീകരസംഘടനയുമായി ബന്ധമുണ്ടോ എന്ന വിവരവും അന്വേഷിച്ചുവരികയാണ്.















