മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി. സംസ്ഥാന സർക്കാർ വാർഷികഘോഷത്തിന്റെ ജില്ലാതല പരിപാടിയാണ് മാറ്റിവച്ചത്. തിങ്കളാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നിശ്ചയിച്ചത്. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് മലപ്പുറം ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്യുന്നത്.
വ്യാഴാഴ്ചയാണ് വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ടുകാരിക്ക് നിപ ബാധ സ്ഥിരീകരിച്ചത്. പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കടുത്ത പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങളോടെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട്ടെ മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിലും നിപ പോസ്റ്റിറ്റാവായിരുന്നു. തുടർന്ന് പൂനെയിലെ ലാബിൽ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടിൽ രണ്ട് പേർക്ക് പനിയുണ്ടായിരുന്നുവെന്നാണ് വിവരം. നിപയുടെ ഉറവിടം കണ്ടെത്താൻ ശ്രമം ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇവരുടെ റൂട്ട് മാപ്പുകൾ പുറത്തിറക്കും.















