ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യാഴാഴ്ച ഘാനയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ പശ്ചിമാഫ്രിക്കൻ രാഷ്‌ട്ര സന്ദർശന വേളയിൽ പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമയാണ് ഈ ബഹുമതി നൽകി ആദരിച്ചത്.
“ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ എന്ന ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നു” വെന്ന് മോദി എക്‌സിൽ കുറിച്ചു. ഈ ബഹുമതി വെറുമൊരു വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ താൻ സ്വീകരിച്ചതാണെന്നും അദ്ദേഹം തന്റെ സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തെ യുവാക്കൾക്കും, അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും, ഇന്ത്യയും ഘാനയും തമ്മിലുള്ള നിലനിൽക്കുന്ന ബന്ധത്തിനും അദ്ദേഹം അവാർഡ് സമർപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന നയതന്ത്രബന്ധത്തിന്റെ പ്രതീകമായാണ് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഈ ബഹുമതിയെ വിശേഷിപ്പിച്ചത്. അംഗീകാരത്തിന് ഘാന സർക്കാരിനും ജനങ്ങൾക്കും മോദി നന്ദി പറഞ്ഞു. പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളും പാരമ്പര്യങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയും ഘാനയും തമ്മിലുള്ള സൗഹൃദം കൂടുതൽ ആഴത്തിലാക്കാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള ഉത്തരവാദിത്തമായാണ് പുരസ്കാരത്തെ കാണുന്നത്. തന്റെ “ചരിത്രപരമായ” സന്ദർശനം ഇന്ത്യ-ഘാന ബന്ധത്തിന് കൂടുതൽ ശക്തി പകരുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നേരത്തെ ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തുകയും ഉഭയകക്ഷി ബന്ധത്തെ സമഗ്രമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ തീരുമാനിക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ നിന്ന് ഘാനയിലേക്കുള്ള ആദ്യ പ്രധാനമന്ത്രി സന്ദർശനമാണിത്, പഞ്ച രാഷ്‌ട്ര പര്യടനത്തിന്റെ ഭാഗമായാണ് മോദിയുടെ ഈ യാത്ര.















