വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാമായി അഭിപ്രായ ഭിന്നത രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. അമേരിക്കകാരുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരികെ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാർട്ടി രൂപീകരിച്ചതെന്ന് മസക് വ്യക്തമാക്കി. ‘അമേരിക്ക പാർട്ടി’ എന്നാണ് മസ്കിന്റെ പാർട്ടിയുടെ പേര്. സ്വന്തം ഉമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു പ്രഖ്യാപനം.
അമേരിക്ക അഴിമതി കൊണ്ട് പാപ്പരാകുകയാണെന്നും രാജ്യത്ത് ജനാധിപത്യമില്ലെന്നും ഏകകക്ഷി സമ്പ്രദായമാണെന്നും മസ്ക് പറഞ്ഞു. 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മസ്ക് പറയുന്നുണ്ട്.
യുഎസ് സ്വാതന്ത്ര്യ ദിനമായ വെള്ളിയാഴ്ച മസ്ക് എക്സിലൂടെ പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് അഭിപ്രായ സർവ്വേ നടത്തിയിരുന്നു. 1.2 ദശലക്ഷത്തിലധികം പേരാണ് അനുകൂലമായി പ്രതികരിച്ചത്. പിന്നാലെയാണ് മസ്കിന്റെ പ്രഖ്യാപനമുണ്ടായത്.
ട്രംപിനെ പ്രഡിഡന്റ് പദത്തിലേക്ക് അവരോധിക്കാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചയാളാണ് മസ്ക്. കോടിക്കണക്കിന് ഡോളറാണ് മസ്ക് ഇലക്ഷൻ ഫണ്ടിലേക്ക് നൽകിയത്. പിന്നാലെ ഡോജി ന്റെ തലവനായി മസ്ക് നിയമിതനായി. വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ അകന്നത്.
ഈ ആഴ്ച ആദ്യം, സർക്കാരിൽ നിന്ന് മസ്‌കിന്റെ കമ്പനികൾക്ക് ലഭിക്കുന്ന കോടിക്കണക്കിന് ഡോളർ സബ്‌സിഡികൾ നിർത്തലാക്കുമെന്നും മസ്കിനെ യുഎസിൽ നിന്ന് നാടുകടത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.














