പാരിസ്: ഇന്ത്യയ്‌ക്കെതിരെ ഏതെങ്കിലും രാജ്യം ആക്രമണം നടത്തിയാൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ട്രംപിന്റെ ശ്രദ്ധേയമായ പരാമർശം.
“ഇന്ത്യ ആക്രമിക്കപ്പെട്ടാൽ ഞങ്ങൾ സഹായിക്കാൻ ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ നയിക്കുന്നതെങ്കിൽ ഞങ്ങൾ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകും. മറ്റൊരു നേതാവിന്റെ കീഴിൽ സാഹചര്യം വ്യത്യസ്തമായിരിക്കും’ ട്രംപ് തമാശരൂപേണ പറഞ്ഞു. ഇന്ത്യയുമായി അമേരിക്കയ്‌ക്ക് മികച്ച ബന്ധമാണുള്ളതെന്നും, വൈറ്റ് ഹൗസിൽ ഇന്ത്യയ്‌ക്ക് വലിയ ബഹുമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജി7 ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണം, വ്യാപാരബന്ധം, ആഗോള സുരക്ഷാ സാഹചര്യം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എന്നിവയും ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ട്രംപ് സൂചിപ്പിച്ചു.
അതേസമയം, പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ത്യൻ നാവികരുടെയും കപ്പൽ ജീവനക്കാരുടെയും സുരക്ഷയ്‌ക്ക് പരമപ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര സമുദ്രമാർഗങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചർച്ചയിൽ ഉന്നയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്ന രാഷ്‌ട്രീയ സന്ദേശമായാണ് ട്രംപിന്റെ പ്രസ്താവനയെ അന്താരാഷ്‌ട്ര നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്.














