ന്യൂഡൽഹി: അഞ്ച് വർഷങ്ങൾക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകാനൊരുങ്ങി ഇന്ത്യ. വർഷങ്ങൾക്ക് മുമ്പ് ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ ഏർപ്പെടുത്തിയ വിലക്ക് അവസാനിപ്പിച്ചുകൊണ്ടാണ് ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ ഇന്ത്യ തീരുമാനിച്ചത്. ജൂലൈ 24 മുതൽ വിസ നൽകാനാണ് തീരുമാനം.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ആദ്യ സൂചനയാണിത്. വിസ ലഭിക്കുന്നതിന് വേണ്ട നടപടികളെ കുറിച്ച് വിശദവിവരങ്ങൾ ചൈനയിലെ ഇന്ത്യൻ എംബസി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലൂടെ അറിയിച്ചു.
ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ടൂറിസ്റ്റ് വിസയ്‌ക്ക് അപേക്ഷിക്കാം. ആദ്യം വെബ് ലിങ്കിൽ ഓൺലൈനായി വിസ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രിന്റ് ചെയ്യണം. തുടർന്ന് വെബ് ലിങ്കിൽ അപ്പോയിന്റ്മെന്റ് എടുക്കണം. ശേഷം പാസ്‌പോർട്ട്, മറ്റ് അനുബന്ധ രേഖകൾ ഉൾപ്പെടെ സമർപ്പിച്ച് വിസയ്‌ക്ക് അപേക്ഷ നൽകണം.
2020-ൽ ഗാൽവാൻ താഴ്വരയിലെ നിയന്ത്രണരേഖയിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായത്. പിന്നാലെ ചൈനീസ് നിക്ഷേപങ്ങൾക്ക് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിരവധി ചൈനീസ് ആപ്പുകൾ നിരോധിക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതിന് ശേഷം ഇതാദ്യമായാണ് ചൈനയുമായി ബന്ധം സ്ഥാപിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.















