ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവിലൂടെ ഇന്ത്യൻ സൈന്യം വധിച്ച ഭീകരരുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. പാകിസ്ഥാൻ പൗരന്മാരായ ലഷകർ ഭീകരൻ ഹജീബ് താഹിർ, ജിബ്രൻ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷിം മൂസ ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
വനമേഖലയിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഭീകരർ ടെന്റിനുള്ളിൽ വിശ്രമിക്കുമ്പോഴാണ് സൈന്യം പിടികൂടിയത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഭീകരരെ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് സൈന്യം ഓപ്പറേഷൻ ആരംഭിച്ചത്. ബൈസരൺ പ്രദേശത്ത് ചൈനീസ് സാറ്റലൈറ്റ് ഫോൺ സജീവമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
കൊല്ലപ്പെട്ട ഭീകരർ പാകിസ്ഥാനികളാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഭീകരരുടെ തിരിച്ചറിയൽ രേഖകൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അമിത് ഷാ ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന നിർണായക തെളിവുകൾ സൈന്യത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















