ശ്രീനഗർ: ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്കർ ഭീകരസംഘടനയുടെ കമാൻഡർ റിസ്വാൻ ഹനീഫ്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ താഹിർ ഹബീബിന്റെ സംസ്കാര ചടങ്ങിലാണ് ലഷ്കർ കമാൻഡർ എത്തിയത്. കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്നതാണിത്. പാക് അധീന കശ്മീരിലായിരുന്നു സംസ്കാരചടങ്ങുകൾ നടന്നത്.
ലഷകർ കമാൻഡർ എത്തിയതോടെ ചടങ്ങിനിടെ സംഘർഷങ്ങളുണ്ടായി. സംസ്കാര ചടങ്ങിൽ പങ്കെടുക്കരുതെന്ന് താഹിർ ഹബീബിന്റെ കുടുംബം ലഷ്കർ ഭീകരരോട് നിർദേശിച്ചിരുന്നു. ഇത് വകവെക്കാതെ ചടങ്ങിനെത്തിയതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. എന്നാൽ സംഘർഷമുണ്ടായിട്ടും ലഷ്കർ കമാൻഡർ സ്ഥലത്ത് നിന്ന് മടങ്ങിയിരുന്നില്ല. ഇതോടെ വലിയ സംഘർഷങ്ങൾക്ക് വഴിവച്ചു.
പിടികിട്ടാപ്പുള്ളിയുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ് താഹിർ ഹബീബ്. അടുത്തിടെ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ മഹാദേവിൽ താഹിർ ഹബീബ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ചിരുന്നു.















