കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനയയാണ് മരിച്ചത്. നിരീക്ഷണത്തിലായിരുന്ന വീട്ടിലെ മറ്റ് രണ്ടു കുട്ടികളുടെയും സഹപാഠികളുടെയും സ്രവപരിശോധന ഫലം നെഗറ്റീവാണ്.
ബുധനാഴ്ചയാണ് കുട്ടിക്ക് പനി ബാധിച്ചത്. വ്യാഴാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ നിന്നും വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
കുട്ടി ദിവസങ്ങൾക്ക് മുമ്പ് വീടിന് സമീപത്തുള്ള കുളത്തിൽ നിന്നും കുളിച്ചിരുന്നു. ഇതാണ് രോഗത്തിന്റെ ഉറവിടം എന്നാണ് സംശയം. കുളത്തിലെ സാമ്പിളുകൾ ഇന്ന് പരിശോധനയ്‌ക്ക് അയക്കും. സംസ്ഥാനത്ത് ഈ വർഷം അമിബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുപേരാണ് മരിച്ചത്. ഇതിൽ നാലു മരണവും കോഴിക്കോട് ജില്ലയിലായിരുന്നു.















