കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. പുതിയതായി രോഗം സ്ഥിരീകരിച്ച ഏഴ് വയസുകാരന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. എന്നാൽ, മൂന്നുമാസം പ്രായമായ കുട്ടിയും മലപ്പുറം സ്വദേശിയായ 11 വയസുകാരിയും വെൻ്റിലേറ്ററിൽ തുടരുകയാണ്.
കിണറുകളിൽ പോലും അപകടകാരികളായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ വെല്ലുവിളി നേരിടുകയാണ്. ചികിത്സയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗത്തിന്റെ ഉറവിടം വീട്ടിലെ കിണർ വെള്ളമെന്നാണ് നിഗമനം. യുവാവിന് രോഗബാധയുണ്ടായത് വീട്ടിലെ അക്വേറിയത്തിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ച 22 പേരിൽ എട്ടുപേർ മരണത്തിന് കീഴടങ്ങി.
കോഴിക്കോട്, മലപ്പുറം ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം വർദ്ധിപ്പിച്ചതോടെ ജലാശയങ്ങളിൽ കുട്ടികൾ കുളിക്കുന്നത് വിലക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.















