ന്യൂഡൽഹി: ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉടൻ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047 ഓടെ ഭാരതം വികസിത രാഷ്‌ട്രമാകുമെന്നും വികസന പാതയിലാണ് രാജ്യം നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊർജ്ജം, ക്വാണ്ടം സാങ്കേതികവിദ്യ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലെ ഗവേഷണ വികസനത്തിൽ സ്വകാര്യമേഖല നിക്ഷേപം വർദ്ധിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇത് വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും. സമഗ്രമായ പുതിയ പരിഷ്കാരങ്ങൾ സർക്കാർ കൊണ്ടുവരും. പരിഷ്കാരങ്ങളിലൂടെ ഇന്ത്യയിലെ ഉത്പ്പാദനം വർദ്ധിക്കുകയും വിപണി ഉയരുകയും ചെയ്യും. രാജ്യത്തെ വ്യവസായ മേഖലയിൽ പുതിയ മാറ്റമുണ്ടാകും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അതിവേഗം തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറും. ഇന്ത്യൻ കമ്പനികൾ മൂലധന വിപണികളിൽ നിന്ന് റെക്കോർഡ് ഫണ്ട് സമ്പാദിക്കുന്നുണ്ട്. 2047- ഓടെ വികസിത രാഷ്‌ട്രമാവുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ പൂർണശക്തിയോടെയാണ് പ്രവർത്തിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനസൗകര്യങ്ങൾ ശക്തമാകുമ്പോൾ അതിന്റെ അടിത്തറയും ശക്തമാകും. വികസിത ഇന്ത്യയുടെ അടിസ്ഥാനം സ്വാശ്രയ ഇന്ത്യയാണ്. മെയ്ഡ് ഇൻ ഇന്ത്യ 6G സാങ്കേതികവിദ്യയിൽ രാജ്യം അതിവേഗം വളരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014 വരെ ഇന്ത്യയുടെ ഓട്ടോമൊബൈൽ കയറ്റുമതി പ്രതിവർഷം 50,000 കോടി രൂപയായിരുന്നെന്നും ഇന്ന് ഇന്ത്യ പ്രതിവർഷം 1.2 ലക്ഷം കോടി രൂപയുടെ ഓട്ടോമൊബൈലുകൾ കയറ്റുമതി ചെയ്യുന്നു. മെട്രോ കോച്ചുകൾ, റെയിൽ കോച്ചുകൾ, റെയിൽ ലോക്കോമോട്ടീവുകൾ എന്നിവ കയറ്റുമതി ചെയ്യാൻ ഇന്ത്യ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















