തൃശൂർ : ഓണാഘോഷം ഹിന്ദുക്കളുടെ ആചാരമാണെന്നും പ്രോത്സാഹിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികമാരെ പിരിച്ചുവിടാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.
എ.സി. മൊയ്തീന്‍ എംഎല്‍എ, വിദ്യാഭ്യസവകുപ്പിലെ ഉദ്യോഗസ്ഥരായ ഡിഡി പി.എം. ബാലകൃഷ്ണന്‍, ഡിഇഒ കെ. രാധ, എഇഒ എ. മൊയ്തീന്‍ എന്നിവര്‍ സ്‌കൂളിലെത്തി സ്‌കൂള്‍രേഖകള്‍ പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട അധ്യാപികമാരെ പിരിച്ചു വിടാൻ നിർദേശം നൽകുകയായിരുന്നു . “വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിന് കേരളത്തില്‍ ഒരു രീതിയുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന്” പിന്നീട് എ.സി. മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. മതനിരപേക്ഷരീതിയില്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ തയ്യാറാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായും എംഎല്‍എ പറഞ്ഞു.
എന്നാൽ എല്ലാ കുറ്റവും അധ്യാപിക മാരുടെ ചുമലിൽ ചാർത്തി സ്‌കൂളിനെ വെള്ളപൂശാനുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. സ്കൂളിനെയും നടത്തിപ്പുകാരെയും പറ്റി അധികം അന്വേഷിക്കാതിരിക്കാനാണ് അധ്യാപികമാരെ പുറത്താക്കി ചർച്ചകൾ നിർത്തിവെയ്പ്പിക്കാനുള്ള ചടുല നീക്കം എന്നാണ് സംശയം.
ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കരുതെന്നുമായിരുന്നു അധ്യാപകരുടെ വാട്സ് ആപ്പ് സന്ദേശം. ഓണം ശിർക്കാണെന്നും രക്ഷിതാക്കൾ ഈ കാര്യങ്ങൾ കുട്ടികളെ പറഞ്ഞു മനസിലാക്കണമെന്നും സന്ദേശത്തിൽ പറയുന്നു.
ഓണഘോഷം എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കാതിരിക്കാൻ പ്രികെജി വിഭാഗമായ ‘തിബ്യാന്’ അവധിയാണെന്നും പറയുന്നുണ്ട്. ഇസ്ലാമിക രീതിയിലുള്ള നേഴ്സറി വിദ്യാഭ്യാസമാണ് തിബ്യാൻ. കുറച്ചു ദിവസമായി സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നുണ്ടെന്നാണ് വിവരം. രണ്ട് ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
‘ ഓണം എന്നു പറയുന്നത് ഹിന്ദുമതസ്ഥരുടെ ആചാരമാണ്. നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ കൂട്ടുപിടിച്ച് കഴിഞ്ഞാൽ അത് ശിർക്കായി മാറാൻ ചാൻസ് ഉണ്ട്. അല്ലാഹുവിനോട് പങ്കു ചേർക്കുന്നതിന് തുല്യമാണിത്’, ഒരു അധ്യാപിക പറയുന്നു.
‘ കഴിഞ്ഞവർഷം വളരെ നന്നായാണ് ഓണം ആഘോഷിച്ചത്. ഈ വർഷം വളരെ മിനിമലായി ഓണം സെലിബ്രേറ്റ് ചെയ്യാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. പല മതത്തിലുള്ള മക്കളും പഠിക്കുന്ന പബ്ലിക് സ്കൂൾ ആണിത്. കെജി വിഭാഗമായ ‘തിബ്യാന്’ അന്നേദിവസം ഹോളിഡേ ആണ് അവർക്ക് ഓണത്തിന്റെ യാതൊരു സെലിബ്രേഷൻ ഉണ്ടായിരിക്കുന്നില്ല. ഇസ്ലാമിക അന്തരീക്ഷത്തിൽ നല്ലൊരു വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് ‘തിബ്യാന്’ എന്ന് പറയുന്നത് . ഓണത്തിന്റെ അടിസ്ഥാനങ്ങളിൽ ആരാധന വരുന്നുണ്ട്. ഹിന്ദുമതത്തിൽ പെട്ടവരുടെ ആരാധനയുടെ ഭാഗമാണ് ഓണം എന്ന് പറയുന്നത്. നമ്മൾ അവരുടെ ആരാധനയിൽ പങ്കെടുക്കുക, മാവേലി വേഷം കിട്ടുക, പൂക്കളം ഇടുക നമ്മൾ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുമ്പോൾ പിന്നെ മക്കൾ എന്താണ് ചെയ്യാനാണ്’ , പുറത്തുവന്ന രണ്ടാമത്തെ സന്ദേശത്തിൽ പറയുന്നു
വാർത്ത പുറത്തു വന്നപ്പോൾ മുഖം രക്ഷിക്കാനായി സ്‌കൂള്‍ അധികൃതര്‍ അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു. കല്ലുംപുറം സിറാജുല്‍ ഉലും ഇംഗ്ലീഷ് ഹൈസ്‌കൂളിലെ കെ.ജി. വിഭാഗം അധ്യാപികമാരായ കദീജ സി., ഹഫ്സ എന്‍.ജി. എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.മതസ്പര്‍ദ്ധ വളര്‍ത്താനിടയാക്കിയ സന്ദേശം പ്രചരിപ്പിച്ചതിനാണ് നിലവില്‍ കദീജയുടെ പേരിൽ കേസ്. അന്വേഷണം തുടരുന്ന മുറയ്‌ക്ക് ഹഫ്സയുടെ പേരിലും കേസുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. കേസെടുത്തിരിക്കുന്നത്.















