ന്യൂഡൽഹി: ഭാരതത്തിന്റെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ മുട്ടുകുത്തിക്കാൻ വ്യോമസേന 50-ൽ താഴെ ആയുധങ്ങൾ മാത്രമാണ് ഉപയോഗിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ മാർഷൽ നർമദേശ്വർ തിവാരി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി ഭീകരകേന്ദ്രങ്ങൾ സൈന്യം ലക്ഷ്യമിട്ടിരുന്നെന്നും എന്നാൽ ഒമ്പതെണ്ണമാക്കി ചുരുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനിടെയുള്ള നിർണായക ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പങ്കുവക്കുകയും ചെയ്തു.
ഒരു യുദ്ധം തുടങ്ങാൻ വളരെയധികം എളുപ്പമാണ്. എന്നാൽ അത് അവസാനിപ്പിക്കാൻ എളുപ്പമല്ല. ഇക്കാര്യം സദാ നമ്മുടെ സൈനികരുടെ മനസിലുണ്ടായിരുന്നു. ആക്രമണ പ്രതിരോധ സംവിധാനങ്ങളുടെ നട്ടെല്ലായാണ് ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം പ്രവർത്തിച്ചിരുന്നത്. ഇന്ത്യൻ സൈന്യത്തിന് ശക്തമായ മറുപടി നൽകാനും സംഘർഷത്തിൽ നിന്ന് പാകിസ്ഥാനെ പിന്നോട്ടടിക്കാനും ഈ സംവിധാനങ്ങൾ സഹായിച്ചു.
സൈന്യത്തിന് ലഭിച്ച ഏറ്റലും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, ശത്രുവിനെ ഇല്ലാതാക്കാനുള്ള പൂർണസ്വാതന്ത്ര്യം ലഭിച്ചു എന്നതാണ്. പ്രതിരോധിക്കാനും പദ്ധതി ആസൂത്രണം ചെയ്യാനും ഞങ്ങൾക്ക് അവസരം ലഭിച്ചു. ഇത് വലിയൊരു പോസിറ്റീവായിരുന്നു. വേഗത്തിൽ നടപടികൾ സ്വീകരിക്കാനും ഞങ്ങൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.















