കൊച്ചി: നടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. ആലുവ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. എളമക്കര പൊലീസ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ. ഇന്നലെ രാത്രി സനൽകുമാറിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു..
ജാമ്യം നേടി പുറത്തു വരുമ്പോഴും മുൻപ് ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്ന കാര്യങ്ങൾ സനൽകുമാർ ശശിധരൻ ആവർത്തിച്ചു. എന്നെ മാനസികരോഗിയായി ചിത്രീകരിക്കാനാണ് അവരുടെ ശ്രമം. . ഏഴുവർഷമായി നടിയുമായി പ്രണയത്തിലാണ്. ഞങ്ങളെ അകറ്റാൻ വ്യാജ കേസ് കൊടുക്കുകയാണ്. ജീവന് ഭീഷണിയുണ്ടെന്നും സനൽകുമാർ ശശിധരൻ ആരോപിച്ചു.
അവർ ഒരു സംഘത്തിന്റെ പിടിയിലാണ്. അവരുമായി അടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ എല്ലാം കള്ളക്കേസ് കൊടുക്കുകയാണ്. വെറുതെ ഭീഷണിപ്പെടുത്തി അകറ്റാൻ മാത്രമാണ് കേസുകൊടുക്കുന്നത്. സമാന രീതിയിലാണ് എനിക്കും സംഭവിച്ചത്. 2019ലാണ് കയറ്റം എന്ന സിനിമ ചെയ്തത്. എന്തുകൊണ്ട് പുറത്തിറങ്ങിയില്ല എന്ന് ചോദിക്കാൻ പോലും അവർ അനുവദിക്കുന്നില്ല.
എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല. ഒരു മണിക്കൂറോളം എന്തിനാണ് തടഞ്ഞുവെച്ചത് എന്ന് പോലും വിമാനത്താവളത്തിൽ നിന്ന് പറഞ്ഞില്ല. പിന്നീടാണ് എളമക്കരയിൽ നിന്ന് ടീം വരുന്നത് അറിഞ്ഞത്. രണ്ടു മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കണമെങ്കിൽ എത്ര വലിയ തുക ചെലവാകും. അത്രയും വലിയ തുക ചെലവാക്കി വരാൻ ഖജനാവിൽ പൈസയുണ്ടോ. വേറെ ആരോ ഫണ്ട് ചെയ്തിട്ടുണ്ട്. അവരെ തടഞ്ഞു വച്ചിരിക്കുകയാണെന്നും സനൽകുമാർ ശശീധരൻ പറയുന്നു.















