കാബൂൾ: അഫ്ഗാനിൽ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്ന ബഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാൻ. അഫ്ഗാനിസ്ഥാന്റെ ഒരു ഇഞ്ച് ഭൂമി പോലും ഇനി യുഎസിന് നൽകില്ലെന്നും “താവളം തിരികെ നൽകുന്ന” പ്രശ്നമില്ലെന്നും താലിബാൻ പ്രതിനിധി സാബിഹുള്ളോ മുജാഹിദ് പ്രതികരിച്ചു.
2021ൽ അവർ സ്ഥലം വിട്ടതാണ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല. ദോഹയിൽ വച്ച് യുഎസുമായി അഫ്ഗാൻ ഒപ്പുവച്ച കരാറിൽ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് പറയുന്നുണ്ടെന്നും സാബിഹുള്ളോ പറഞ്ഞു.
കഴിഞ്ഞ ദിവസം ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 2021 ൽ അഫ്ഗാനിസ്ഥാനിൽനിന്ന് പിന്മാറുംവരെ യുഎസിന്റെ മുഖ്യതാവളമായിരുന്നു ബഗ്രാം. ജോ ബൈഡൻ ഭരണകൂടം വ്യോമതാവളം താലിബാന് കൈമാറിയെന്നും അതുവഴി ചൈനയ്‌ക്ക് മേഖലയെ സ്വാധീനിക്കാൻ അവസരം നൽകിയെന്നും ട്രംപ് ആരോപിച്ചു.
സോവിയറ്റ് അധിനിവേശകാലത്ത് നിർമിച്ച വിമാനത്താവളം പിന്നീട് അമേരിക്കയാണ് വ്യോമത്താവളമായി വികസിപ്പിച്ചത്. നിലവിൽ ബഗ്രാം വ്യോമതാവളം താലിബാൻ സർക്കാരിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ താലിബാന് യുഎസ് ഔദ്യോഗിക അംഗീകാരം നൽകുകയാണെങ്കിൽ വ്യോമതാവളം തിരികെ നൽകാൻ അവർ തയ്യാറായേക്കും.















