കൊച്ചി: ക്യാമ്പസ് പരിപാടിയിൽ പെൺകുട്ടികളെ മറകെട്ടി ഇരുത്തിയ സംഭവത്തിൽ വിചിത്രമായ പ്രതികരണവുമായി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസെഷൻ. ഇനിയും ഇത്തരം പരിപാടികൾ നടത്തുമെന്നാണ് മതമൗലികവാദികളായ മുജാഹിദിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടന പറയുന്നത്. കുസാറ്റിലെ വിദ്യർത്ഥികൾക്കായി നടത്തിയ പ്രീ-പ്രോഫ്കോൺ ക്യാമ്പസ് ഡിബേറ്റിലായിരുന്നു അഫ്ഗാൻ മോഡൽ.
ആണും പെണ്ണും കൂടിക്കലരൽ ഇസ്ലാമിക സംസ്കാരമല്ല. മുസ്‌ലിം വിദ്യാർത്ഥി സംഘടന എന്ന നിലയ്‌ക്ക് ഇസ്‌ലാമിക ആദർശം മുറുകെപ്പിടിക്കുന്നു. ഇസ്‌ലാമിക പരിപാടികളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ഇടം പതിവ്. ആവശ്യാനുസരണം മറ സ്വീകരിക്കാറുണ്ട്. ഇസ്‌ലാമോഫോബിയയുടെ മറവിൽ മുസ്‌ലിംകളെ അരികുവൽക്കരിക്കയാണ്, എന്നിങ്ങനെ പോകുന്നു വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസെഷന്റെ ഫേസ്ബുക്ക് പോസ്റ്റ്യ
സെപ്തംബർ 15 നാണ് വിവാദമായ പരിപാടി നടന്നത്. ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കാണാതിരിക്കാൻ കർട്ടൻ കെട്ടി മറച്ചാണ് പരിപാടി നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. സ്റ്റേജിന് സമീപത്തായി ആൺകുട്ടികൾ മുൻനിരയിൽ ഇരിക്കുന്നത് ചിത്രത്തിൽ കാണാം. പിന്നിൽ മൂടുപടം കൊണ്ട് മറച്ചിടത്തായി പെൺകുട്ടികളെയും കാണാം. മറയുടെ ഉള്ളിലിരുന്ന പെൺകുട്ടികൾ പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നവരാണ്. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഒക്ടോബറിൽ മംഗലാപുരത്ത് വച്ച് നടത്തുന്ന 29-ാമത് പ്രോഫ്കോണിന്റെ ഭാഗമായാണ് കുസാറ്റിൽ പരിപാടി നടത്തിയത്.















