റായ്പൂർ: ഛത്തീസ്ഗഢിൽ നടന്ന ഓപ്പറേഷനിൽ രണ്ട് മാവോയിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തലയ്‌ക്ക് 80 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജു ദാദ, കോസ ദാദ എന്നിവരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്‌ട്രയുമായി അതിർത്തി പങ്കിടുന്ന വനമേഖലയിലാണ് ഓപ്പറേഷൻ നടന്നത്. അതിർത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റ് സംഘം ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്.
സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതോടെ ഒളിച്ചിരുന്ന മാവോയിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഏറ്റുമുട്ടലുണ്ടായി. സംഭവസ്ഥലത്ത് നിന്ന് നിരവധി മാരകായുധങ്ങൾ അന്വേഷണസംഘം പിടിച്ചെടുത്തു.
മഹാരാഷ്‌ട്രയോട് ചേർന്നുള്ള അഭുജ്മാദിൽ പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുന്നുണ്ട്.















