മുസാഫറാബാദ് (പിഒകെ): പാക് അധിനിവേശ കശ്മീരിൽ (പിഒകെ) പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ സേന നടത്തിയ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു. മുസാഫറാബാദിലും ധീർകോട്ടിലും അഞ്ച് പേർ വീതവും ദാദ്യാലിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസും ശക്തമായി തുടരുകയാണ്.
പാക് ഭരണകൂടം ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) ആണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഐ.എസ്.ഐ.യുടെ പിന്തുണയുള്ള മുസ്ലീം കോൺഫറൻസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം, പിഒകെ നിയമസഭയിൽ പ്രതിനിധ്യം എന്നിവ ഉൾപ്പെടെ 38 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്.
കഴിഞ്ഞ 70 വർഷമായി പിഒകെയിലെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളുടെ പ്രസ്ഥാനം പോരാടുന്നതെന്ന് ജെഎഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു. ഒന്നുകിൽ ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങൾക്ക് നൽകുക, അല്ലെങ്കിൽ പൊതുജനങ്ങളുടെ രോഷം നേരിടുക. നിലവിലെ പണിമുടക്ക് ‘പ്ലാൻ എ’ മാത്രമാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കമ്മിറ്റിക്ക് കടുത്ത ‘പ്ലാൻ ഡി’ ഉൾപ്പെടെയുള്ള കർശനമായ തന്ത്രങ്ങളുണ്ടെന്നും അദ്ദേഹം ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് മുന്നറിയിപ്പ് നൽകി
മേഖലയിലുടനീളം മാർക്കറ്റുകൾ, കടകൾ, ഗതാഗത സേവനങ്ങൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്. സാധാരക്കാർക്കാരെ വെടിവച്ച് കൊല്ലുന്ന പാക് സൈന്യത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. മുസാഫറാബാദിനൊപ്പം, റാവലകോട്ട്, നീലം വാലി, കോട്‌ലി എന്നിവിടങ്ങളിൽ നിന്നും അക്രമ സംഭവങ്ങളും ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാക് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 200 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
പ്രക്ഷോഭം അടിച്ചമർത്താൻ ഇസ്ലാമാബാദ് ആയിരക്കണക്കിന് അധിക സൈനികരെ പിഒകെയിലേക്ക് അയച്ചിട്ടുണ്ട്. മേഖലയിലുടനീളം ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പിഒകെയിൽ പാകിസ്ഥാൻ സേന നടത്തുന്ന അതിക്രമങ്ങൾ ആഗോള വേദികളിൽ ഉയരുന്നുണ്ട്. ‘ഫ്രണ്ട്‌സ് ഓഫ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ എന്ന സംഘടന വ്യാഴാഴ്ച ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു















