ലക്ന: ഐലവ് മുഹമ്മദ് റാലിയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ ബറേലി ഡിവിഷനിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇന്റർനെറ്റ് വിച്ഛേദിച്ചു. രണ്ട് ദിവസത്തേക്കാണ് ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും നിർത്തിവച്ചത്. ദുർഗാ പൂജ ആഘോഷങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഫെയ്സ്ബുക്ക്, യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്ത് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും വർഗീയ ലഹള സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സംസ്ഥാനത്ത് സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്നും സമാധാനം കൊണ്ടുവരാനുമാണ് ഈ നടപടി സ്വീകരിച്ചതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവിധയിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം കടുപ്പിച്ചു. ഐ ലവ് മുഹമ്മദ് റാലിയുമായി ബന്ധപ്പെട്ട് 81 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.















