ന്യൂഡൽഹി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജർക്കും സംഘാടകനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. മാനേജർ സിദ്ധാർത്ഥ് ശർമ, സംഘാടകൻ ശ്യാംകാനു മഹന്ത എന്നിവർക്കെതിരെയാണ് കേസെടുത്തത്. അസം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇരുവരെയും ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് ഇവരെ പൊലീസ് കസ്റ്റഡിയിൽവിട്ടു. നേരത്തെ, സിദ്ധാർത്ഥ് ശർമക്കും ശ്യംകാനുമിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു.
എന്നാൽ, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് അന്വേഷണസംഘത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ സ്പെഷ്യൽ ഡിജിപി മുന്ന പ്രസാദ് പുഗ്ത പറഞ്ഞു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുബീൻ ഗാർഗിന്റെ മരണത്തിൽ ആദ്യഘട്ടം മുതൽ അവ്യക്തമായ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. സ്കൂബ ഡ്രൈവിംഗിനിടെ മരണപ്പെട്ടുവെന്നായിരുന്നു വിവരം. എന്നാൽ നീന്തുന്നതിനിടെ സുബീന് അപസ്മാരം ഉണ്ടായിയെന്ന ഭാര്യ ഗരിമയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ദുരൂഹത പുറത്തുവന്നത്. സിംഗപ്പൂരിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അസമിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തി.















