തിരുവനന്തപുരം: സ്വർണപ്പാളി കവർച്ചയ്‌ക്ക് പിന്നാലെ ശബരിമല മേൽശാന്തി നിയമനത്തിലും ക്രമക്കേട്. അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയതായാണ് ആരോപണം. മേൽശാന്തി നിയമനത്തിന്റെ നിയമാവലിയിൽ മലയാളം ബ്രാഹ്മണർക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളത്. എന്നാൽ തുളു ബ്രാഹ്മണനായ മനോജ് എമ്പ്രാന്തിരി മേൽശാന്തി നിയമനത്തിന്റെ അപേക്ഷ സമർപ്പിക്കുകയും അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തു.
രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമാവലി മറികടന്നൊണ് വിവരം. അതേസമയം ഈ വർഷം തന്നെ മറ്റൊരു തുളു ബ്രാഹ്മണന്റെ അപേക്ഷ ദേവസ്വം ബോർഡ് നിരസിക്കുകയും ചെയ്തു. 2012 കാലത്ത് മാളികപ്പുറത്തെ മേൽശാന്തിയായിരുന്നു മനോജ് എമ്പ്രാന്തരി. മാളികപ്പുറത്തും മലയാളം ബ്രാഹ്മണർക്ക് മാത്രമാണ് അർഹത. അന്നും അനധികൃതമായാണ് നിയമനം എന്ന് വ്യക്തം.
ശബരിമലയിൽ മേൽശാന്തി നിയമനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അഭിമുഖം നടന്നിരുന്നു. ഇതിൽ മനോജ് എമ്പ്രാന്തിരിയും പങ്കെടുത്തിരുന്നു. അപേക്ഷകൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് ദേവസ്വം വിജിലൻസിന്റെ ചുമതലയാണ്. നിയമാവലി പ്രകാരമുള്ള അപേക്ഷയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അഭിമുഖത്തിന് വിളിക്കേണ്ടത്.
ഒൻപതാം നമ്പറായാണ് മനോജ് എമ്പ്രാന്തരി അഭിമുഖത്തിൽ പങ്കെടുത്തത്. തന്ത്രിമാരാണ് അഭിമുഖം നടത്തുന്നത്. എന്നാൽ ഇതിനെ കുറിച്ച് തന്ത്രിമാരോട് ആരാഞ്ഞപ്പോൾ ദേവസ്വം ബോർഡ് നൽകിയ പട്ടിക പ്രകാരം അഭിമുഖം നടത്തുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് പ്രതികരിച്ചു. വിജിലൻസാണ് ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും തന്ത്രിമാർ വ്യക്തമാക്കി.















