തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാജരേഖ ചമച്ച് താത്ക്കാലിക ജീവനക്കാരി 16 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പലപ്പോഴായി ജീവനക്കാരി പണം തട്ടിയെടുത്തിട്ടുണ്ടെന്നും പിടിക്കപ്പെട്ടപ്പോൾ തിരികെ നൽകിയെന്നും മുൻ ബാങ്ക് മാനേജരായ എം കെ മുരളി പറഞ്ഞു.
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആളെന്ന നിലയിൽ ബാങ്കിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അക്കൗണ്ടുകളും കൈകാര്യം ചെയ്തിരുന്നത് ഈ ജീവനക്കാരിയാണ്. 2005 മുതൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്. 2007-ൽ സ്വന്തം അക്കൗണ്ടിലെ തുക അനധികൃതമായി പിൻവലിച്ചത് ചോദ്യം ചെയ്തപ്പോൾ അറിയാതെ സംഭവിച്ചതാണെന്ന് പറഞ്ഞ് പണം മടക്കി നൽകിയിരുന്നതായാണ് മാനേജറുടെ ആരോപണം.
നിരവധി തവണം പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ യുവതി ശ്രമിച്ചിട്ടുണ്ട്. ജീവനക്കാരിയുടെ ഭർത്താവ് സിപിഎമ്മുമായും കർഷകസംഘവുമായും അടുപ്പമുള്ള ആളായിരുന്നു. ബാങ്കിന്റെ എല്ലാ കാര്യങ്ങൾക്കും പാർട്ടിയാണ് തീരുമാനമെടുത്തിരുന്നത്. 2024-ലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയതെന്നും മുരളി പറഞ്ഞു.
വിഷയം പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്താൽ കൊലപ്പെടുത്തുമെന്ന് ജീവനക്കാരിയുടെ ഭർത്താവ് ഭീഷണിപ്പെടുത്തിയതെന്നും പരാതിക്കാരൻ ആരോപിച്ചു.















