മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളിൽ നിന്നും ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം നൽകി.ക്യാംപസിൽ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ഡിപാർട്ട്‌മെന്റ് സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് സർവകലാശാല ക്യാംപസിനുള്ളിൽ സംഘർഷം ഉടലെടുത്തത്.എസ്എഫ്‌ഐ-യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി . ഇതിന്റെ പശ്ചാത്തലത്തിലാണ് സർവ്വകലാശാല ക്യാംപസ് പoന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്.
എസ്എഫ്‌ഐ അനധികൃത ബാലറ്റ് പേപ്പർ കൗണ്ടിങ് സെന്ററിൽ കൊണ്ടുവന്നതായി യുഡിഎസ്എഫ് ആരോപിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നും യുഡിഎസ്എഫ് പറയുന്നു.റിട്ടേണിങ് ഓഫിസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന യുഡിഎസ്എഫ് ആവശ്യത്തെ തുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും കനത്ത സംഘർഷമാണ് ഇന്നലെ ഉണ്ടായത്. സംഘർഷത്തിനിടെ വോട്ടെണ്ണൽ നടക്കുന്ന ഇഎംഎസ് സെമിനാർ കോപ്ലക്‌സിന്റെ വാതിലടക്കം തകർന്നിരുന്നു.20 ലേറ പേർക്ക് പരിക്കേറ്റു.















