ന്യൂഡൽഹി: ബാഹ്യ ആക്രമണം അഫ്ഗാനിസ്ഥാൻ അനുവദിക്കില്ലെന്നും ഇസ്ലാമാബാദ് നയതന്ത്രം നിരസിച്ചാൽ കാബൂളിന് “മറ്റ് മാർഗങ്ങളുണ്ട്” എന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ പ്രസ്താവിച്ചു. പാകിസ്ഥാൻ ഒരു ശത്രുവല്ല, പക്ഷേ ചിലർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് അഫ്ഗാൻ മന്ത്രി മുത്താഖി പറഞ്ഞു.ഇന്ത്യാ സന്ദർശനത്തിനെത്തിയ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചത്.
“അഫ്ഗാനിസ്ഥാനിൽ തെഹ്‌രീക്-ഇ-താലിബാൻ പ്രസ്ഥാനമില്ല. ഞങ്ങൾ കാബൂളിൽ വരുന്നതിനു മുമ്പുതന്നെ അവർ രാജ്യത്തെ ഗോത്രവർഗക്കാരെ ആക്രമിച്ചുകൊണ്ടിരുന്നു. ഇതുമൂലം ധാരാളം ആളുകൾ അവിടെ നിന്ന് പോയി. യുഎസ് സൈന്യവും ആ രാജ്യം പിന്തുണച്ച മുൻ സർക്കാരും അവർക്ക് അഫ്ഗാൻ മണ്ണിൽ അഭയം നൽകിയിട്ടുണ്ട്. അവരെല്ലാം പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്തവരാണ്.
പാകിസ്ഥാന് സമാധാനം വേണമെങ്കിൽ, അവർക്ക് എന്തുകൊണ്ട് അത് നിയന്ത്രിക്കാൻ കഴിയില്ല? അവർ (പാകിസ്ഥാൻ) നമ്മളെ കുറ്റപ്പെടുത്തുന്നതിനുമുമ്പ്, അവർ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കണം. പാകിസ്ഥാൻ ആക്രമിച്ചതിന് ശേഷമാണ് ഞങ്ങൾ ആക്രമണം ആരംഭിച്ചത്. പാകിസ്ഥാൻ ശത്രുവല്ല, പക്ഷേ അത് ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു”. ആമിർ ഖാൻ മുത്താഖി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സാങ്കേതിക പ്രശ്‌നമാണെന്ന് താലിബാൻ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താഖി പറഞ്ഞു. പെട്ടെന്ന് നടത്തിയ വാര്‍ത്താ സമ്മേളനമായിരുന്നു അത്. കുറച്ച് മാധ്യമപ്രവര്‍ത്തകരെയാണ് ക്ഷണിച്ചത്.
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്ന് മുത്താഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണമുണ്ടായിരുന്നു.ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരില്‍ 80% പേരും വനിതകളായിരുന്നു.അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ഇതില്‍ 2.8 ദശലക്ഷവും പെണ്‍കുട്ടികളാണെന്നും മുത്താഖി പറഞ്ഞു.
‘മദ്രസകളില്‍ വിദ്യാഭ്യാസം ബിരുദ തലം വരെ നല്‍കാറുണ്ട്. ചില പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്.സ്ത്രീവിദ്യാഭ്യാസം മതപരമായി ‘ഹറാം’ ആണെന്ന് ഞങ്ങള്‍ എവിടെയും പ്രഖ്യാപിച്ചിട്ടില്ല. മറ്റൊരു ഉത്തരവ് വരുന്നത് വരെ നീട്ടിവെക്കുക മാത്രമാണ് ചെയ്തത്.
പാകിസ്താനിലെ ഭൂരിഭാഗം പേരും സമാധാനപ്രിയരും അഫ്ഗാനിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവരുമാണ്. പാകിസ്താനിലെ സാധാരണക്കാരോട് ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. പ്രശ്‌നമുണ്ടാക്കുന്ന ഒരു വിഭാഗം പാകിസ്താനിലുണ്ട്.
അഫ്ഗാനിസ്ഥാന്‍ അതിന്റെ അതിര്‍ത്തികളും രാജ്യതാല്‍പര്യവും സംരക്ഷിക്കും.ഇന്നലെ രാത്രി നമ്മള്‍ നമ്മുടെ സൈനിക ലക്ഷ്യങ്ങള്‍ നേടിയെടുത്തു. നമ്മുടെ സുഹൃത്തുക്കളായ ഖത്തറും സൗദി അറേബ്യയും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അറിയിച്ചു.അതുകൊണ്ട് നമ്മുടെ ഭാഗത്ത് നിന്ന് സംഘര്‍ഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.സാഹചര്യം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്’,മുത്താഖി പറഞ്ഞു















